ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശം; ന്യായീകരിക്കാനില്ലെന്ന് ദേശീയ അവാർഡ് ജേതാവായ മലയാളത്തിലെ ആ നടി

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോടുള്ള ശ്രീനാഥ് ഭാസിയുടെ പ്രതികരണം സിനിമ താരങ്ങൾക്കിടയിലും സോഷ്യൽ മീഡിയയയിലും വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. ഒരു വിഭാഗം നടനെ പിന്തുണയ് ക്കുമ്പോൾ മറ്റൊരു വിഭാഗം നടൻ ചെയ്തത് തെറ്റാണെന്ന് തുറന്ന് പറയുന്നുണ്ട്. ഇപ്പോഴിതാ
ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശമായതിനെ ന്യായീകരിക്കുന്നില്ലെന്ന് നടിയും ദേശീയ അവാർഡ് ജേതാവുമായ അപര്‍ണ ബാലമുരളി.

പരസ്പരം ബഹുമാനത്തോടുകൂടി ഇടപെടണം. ചോദ്യങ്ങള്‍ ചോദിക്കുന്നവരും മറുപടി പറയുന്നവരും. നമ്മളെല്ലാവരും പച്ചയായ മനുഷ്യനാണെന്നും അപര്‍ണ ബാലമുരളി പറഞ്ഞു. ഇനി ഉത്തരം സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു അപര്‍ണയുടെ പ്രതികരണം

പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിലക്കിയിരുന്നു. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടന്‍ സമ്മതിച്ചു എന്നും കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനിച്ചത്. എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടന്‍ ഒരു സിനിമയ്ക്കായി കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാമെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട് എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.

ഇതിന് പിന്നാലെ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നു. ഒരു നടനേയും വിലക്കാന്‍ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടിയുടെ പ്രതികരണം. വിലക്കിയിട്ടില്ല എന്നാണ് ഞാന്‍ അറിയുന്നത്. അങ്ങനെയല്ല എങ്കില്‍ ആരേയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടന്‍ പറഞ്ഞിരുന്നു

.ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ ആണ് ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്. അഭിമുഖത്തില്‍ ആദ്യം സാധാരണ രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി കുറച്ച് കഴിഞ്ഞ് തന്നോടും ക്യാമറ മാനോടും മോശമായി പെരുമാറിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പിന്നാലെ മരട് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടനെ വിലക്കിയത്.

സെപ്റ്റംബര്‍ 30ന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേയും ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതി തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് കേസ് എടുത്തത്.

അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന സംശയത്തിൽ പൊലീസ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. അസഭ്യം പറഞ്ഞ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ തുടർ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാനാകും.

Noora T Noora T :