ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ പോലും പോകാറില്ല… ഞാൻ പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനും, കുഞ്ഞുണ്ടാകാനും ഒരുപാട് ആഗ്രഹിക്കുന്നു- അമലാപോൾ

തന്റെ ജീവിതം മാറ്റി മറിച്ചത് 2016 ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണെന്ന് നടി അമലാപോൾ. പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ താന്‍ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോയി. വിവാഹജീവിതം പരാജയപ്പെട്ടപ്പോള്‍ ആ സമയത്ത് ഒന്നും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കാരണം ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. താന്‍ ഒറ്റയ്ക്കാണെന്നു തോന്നി. സ്വയം കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തത് എന്നും അമല വെളിപ്പെടുത്തുന്നു.

ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഹിമാലയൻ യാത്രയ്ക്ക് ഇറങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നെന്നും നാല് ദിവസം ട്രക്കിങിനെ പോയെന്നും താരം ഓര്‍ത്തെടുക്കുന്നു. ‘മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ടെന്റില്‍ ഉറങ്ങി. അവിടെ ഞാന്‍ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു. എല്ലാത്തിനും ഒരു കാരണമുണ്ട്. എല്ലാം നമ്മുടെ കര്‍മഫലമാണ്.’-താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

20000 രൂപ ചെലവഴിച്ച്‌ പോണ്ടിച്ചേരിയിലാണ് തന്റെ ജീവിതമെന്നും അഹംബോധത്തെ വെറുതെ ഊട്ടി വളര്‍ത്തുന്ന ഒന്നായ ബെന്‍സ് താന്‍ വിറ്റു കളഞ്ഞെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. സൈക്കിളില്‍ യാത്ര ചെയ്ത് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കും. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊര്‍ജം തനിക്ക് നല്‍കുന്നത്. ഹിമാലയത്തില്‍ ജീവിക്കണമെന്നായിരുന്നു അതെളുപ്പമല്ലാത്തതിനാല്‍ പോണ്ടിച്ചേരി തെരഞ്ഞെടുത്തെന്നും അമല പറയുന്നു.

‘ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ പോലും പോകാറില്ല. ഞാന്‍ ആയുര്‍വേദ ഭക്ഷണരീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇപ്പോള്‍ മുള്‍ട്ടാനി മിട്ടിയും ചെറുപയര്‍ പൊടിയും മാത്രമാണ് സൗന്ദര്യവര്‍ധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടല്‍ത്തീരത്ത് പോകും, ശുദ്ധവായു ആസ്വദിക്കും. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും ആഗ്രഹിക്കുന്നെന്നും താരം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

actress amala paul

Sruthi S :