വനിത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് പോസ്റ്റ്; തമിഴ്‌നടന്‍ എസ് വി ശേഖറിന് ഒരു മാസം ജയില്‍ ശിക്ഷയും 15,000 രൂപ പിഴയും

സോഷ്യല്‍ മീഡിയയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തികരവും അ ശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന് തമിഴ് നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ഒരു മാസം ജയില്‍ ശിക്ഷ. 15,000 രൂപ പിഴയും കോടതി വിധിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. 2018 ലാണ് കേസിനാസ്പദമായ സംഭവം.

എസ് വി ശേഖറിനെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2018ല്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ അന്നത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കവിളില്‍ തട്ടിയതിനെ തുടര്‍ന്ന് എതിര്‍ത്ത വനിതാ മാധ്യമപ്രവര്‍ത്തകയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് എസ് വി ശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ ഫിനൈല്‍ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു പോസ്റ്റ്. എസ് വി ശേഖര്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ ‘നിരക്ഷരര്‍’, ‘വിഡ്ഢികള്‍’, ‘വൃത്തികെട്ടവര്‍’ എന്ന് വിളിക്കുകയും ചെയ്തു. ഇത് ശേഖറിനെതിരെ വലിയ രോഷത്തിന് കാരണമാവുകയും ചെയ്തു.

പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം ക്ഷമാപണം നടത്തുകയും ഉള്ളടക്കം പൂര്‍ണ്ണമായി വായിക്കാതെയാണ് താന്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും പിന്നീട് ശേഖര്‍ വിശദീകരണം നടത്തുകയും ചെയ്തിരുന്നു.

ഇതേ വാദം കോടതിയിലും അവതരിപ്പിച്ചു. പോസ്റ്റ് പങ്കിടുമ്പോള്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതായിരുന്നു എന്ന കാരണത്താല്‍ ശേഖറിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

Vijayasree Vijayasree :