‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനത്തിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍

മലയാള താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനത്തിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. നേരത്തെ നടന്‍ സിദ്ദിഖായിരുന്നു ട്രഷറര്‍. നേരത്തെ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ എതിരില്ലാതെ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, വിനു മോഹന്‍, അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജൂണ്‍ 30ന് തിരഞ്ഞെടുപ്പ് നടക്കും.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ബാബുരാജും ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.

2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കും കടുത്ത മത്സരമുണ്ടായിരുന്നു. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്ക് ലാലും വിജയ് ബാബുവും വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശ ശരത്തും ഹണി റോസുമാണ് പരാജയപ്പെട്ടത്.

അതേസമയം, താന്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായിരുന്നു അദ്ദേഹം. 25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

Vijayasree Vijayasree :