പ്രണയം പൂവണിഞ്ഞു, നടന്‍ സുദേവ് നായര്‍ വിവാഹിതനായി; വധു പ്രശസ്ത മോഡല്‍

മലയാളുകള്‍ക്ക് സുദേവ് നായര്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചുള്ളനായ വില്ലനായും മറ്റ് കഥാപാത്രങ്ങളായും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസിലിടം നേടാന്‍ താരത്തിനായി. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കളരിയില്‍നിന്ന് പതിനെട്ടടവും പയറ്റിത്തെളിഞ്ഞാണ് സുദേവ് നായര്‍ എന്ന മുംബൈ മലയാളി കേരളത്തിലേക്കെത്തിയത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം കൈകളിലാക്കി സാന്നിധ്യം അറിയിക്കാനും സുദേവിനായി.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. നടന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ സുദേവ് നായര്‍ വിവാഹിതനായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. മോഡല്‍ രംഗത്തു തിളങ്ങി നില്‍ക്കുന്ന അമര്‍ദീപ് കൗര്‍ ആണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാര്‍ട്ണര്‍, അനാര്‍ക്കലി, കരിങ്കുന്നം സിക്‌സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികള്‍, മിഖായേല്‍, അതിരന്‍, മാമാങ്കം, വണ്‍, ഭീഷ്മപര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

മുംബൈയിലാണ് സുദേവ് നായര്‍ ജനിച്ചുവളര്‍ന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ്. പൂണൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാന്‍സ്, പാര്‍ക്കര്‍, ബോക്‌സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടര്‍ 16 ദേശീയ ഗെയിംസില്‍ ഹൈജമ്പില്‍ വെങ്കല മെഡല്‍ ജേതാവാണ്. ‘മൈ ലൈഫ് പാര്‍ട്‌നര്‍’ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളില്‍ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

മുംബൈ മലയാളിയാണ് സുദീപ്. ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ തന്നെ. അച്ഛനും അമ്മയ്ക്കും മുംബൈയിലായിരുന്നു ജോലി. പഠിച്ചത് മുംബൈയിലെ പല സ്ഥലങ്ങളിലാണെങ്കിലും അമ്മ തന്നെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചുവെന്നാണ് സുദീപ് പറയാറുള്ളത്. ചെറുപ്പത്തിലേ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. പ്രത്യേകിച്ച് മലയാള സിനിമയില്‍.

സിനിമാമോഹം കൂടിയതോടെ പുണെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ ചേര്‍ന്നു. അവിടെ കോഴ്‌സ് പൂര്‍ത്തിയാക്കി നേരെ അവസരം തേടി കൊച്ചിയിലെത്തി. മൂന്നു മാസം കൊച്ചിയില്‍ തങ്ങി. പിന്നീട് ശരീരവും ലുക്കും വെച്ച് മലയാളം എളുപ്പമാകില്ലെന്ന് പലരും പറഞ്ഞതോടെ തിരികെ മുംബൈയ്ക്ക് വണ്ടി കയറി. പിന്നീട് മൈ ലൈഫ് പാര്‍ട്ടണറിലൂടെ മലയാളത്തില്‍ അവസരം കിട്ടി.

ആദ്യത്തെ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കാനായി. അതിനുശേഷം അനാര്‍ക്കലിയും എസ്രയും കരിയറില്‍ വഴിത്തിരിവായി. ഈ സിനിമകളിലൂടെ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങി. ആ കാലയളവില്‍ ഒരുപാട് ചിത്രങ്ങള്‍ ചെയ്തിരുന്നു. പലതും ചെറിയ റോളുകളായിരുന്നു. എന്നാല്‍, പല റോളുകളും ഇംപാക്ട് ഉണ്ടാക്കുന്നതായിരുന്നു.

കായംകുളം കൊച്ചുണ്ണി, എബ്രഹാമിന്റെ സന്തതികള്‍ എന്നീ സിനിമകളിലെയൊക്കെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണം എന്ന് ചിലര്‍ ഉപദേശിച്ചു. എന്നാല്‍, തനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. തന്റെ പേഴ്‌സണാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം വരുമെന്നായിരുന്നു ഉള്ളില്‍. ഇപ്പോള്‍ മലയാളി ടച്ചില്ലാത്തത് നെഗറ്റീവായിട്ടല്ല, മറിച്ച് പോസിറ്റീവായിട്ടാണ് കാണുന്നത് എന്നുമാണ് സുദീപ് ഒരിക്കല്‍ പറഞ്ഞിരുന്നത്.

Vijayasree Vijayasree :