ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാല. ഷെഫീഖിന്റെ സന്തോഷമാണ് ബാലയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഉണ്ണി മുകുന്ദൻ ആണ് സിനിമയിലെ നായകൻ, മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ നവംബർ 25 ന് തിയറ്ററുകളിൽ എത്തും.
ഇപ്പോഴിതാ, ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താൻ ഇപ്പോൾ നിരന്തരമായി ഷേഡ്‌സ് ഉപയോഗിക്കുന്നതിനുള്ള കാരണവും തനിക്കുണ്ടായ അപകടത്തെ കുറിച്ചുമാണ് നടൻ സംസാരിച്ചത്. അപകടം ഗുരുതരമായിരുന്നെന്നും ഡോക്ടർമാർ അറിയിക്കേണ്ടവരെ അറിയിച്ചോളാൻ പറഞ്ഞെന്നും ബാലയുടെ അസിസ്റ്റന്റ് അഭിമുഖത്തിൽ പറയുന്നുണ്ട്.
നിരന്തരം ഷേഡ്‌സ് ഉരുപയോഗിക്കുന്നതിനെ കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെയാണ്. ‘ഒന്നുമില്ല മമ്മൂക്കയെ തോൽപിക്കാൻ ഉള്ള ശ്രമമാണ്. എനിക്ക് ഇഷ്ടമാണ്.ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ചെയ്യും. അങ്ങനെ പണ്ട് മുതലേ ഉള്ള ഇഷ്ടമല്ല. എനിക്ക് ഒരു അപകടം പറ്റിയിരുന്നു. വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് 80 ശതമാനം ശരിയായി. ലൈറ്റ്‌സ് അടിക്കുമ്പോൾ കണ്ണിന് ബുദ്ധിമുട്ടാണ്. പിന്നെ ഞാൻ ഇരിക്കുമ്പോൾ സ്റ്റൈൽ ആയിട്ടേ ഇരിക്കൂ. ഒരാഴ്ച കൂടി കഴിഞ്ഞാൽ കണ്ണ് നൂറ് ശതമാനം ശരിയാവും,’ ബാല പറഞ്ഞു.
ശരീരഭാരം കുറഞ്ഞ് താൻ മെലിഞ്ഞത് അപകടത്തെ തുടർന്നാണെന്ന് ബാല പറയുന്നുണ്ട്. ‘കുറച്ചു നാൾ മുൻപ് എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. എട്ട് സർജറികൾ ചെയ്തു. എന്നിട്ട് ഞാൻ തിരിച്ചുവന്നതാണ്. എന്നിട്ടാണ് ഇപ്പോൾ ഈ അഭിമുഖത്തിൽ ഇരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ അതിൽ നിന്ന് രക്ഷപ്പെട്ടത്. ഞാൻ ഡോക്ടർമാരെയോ മരുന്നിലോ വിശ്വസിക്കുന്നില്ല. ദൈവമാണ്,’ അപകടം പറ്റി കിടന്നപ്പോൾ ഡോക്ടർമാർ എല്ലാവരെയും അറിയിച്ചോളു എന്ന് പറഞ്ഞത് ആണെന്ന് ബാലയുടെ അസിസ്റ്റന്റ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഷൂട്ടിനിടയിൽ അപകടം പറ്റി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാൻ പറഞ്ഞു. രണ്ടു മാസത്തോളം റെസ്റ്റും കാര്യങ്ങളും ഒക്കെ കഴിഞ്ഞിട്ടാണ് ഇപ്പോൾ കാണുന്ന പോലെ ആയത്,’ അദ്ദേഹം പറഞ്ഞു.
അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാൻ പറഞ്ഞു. 99 ശതമാനം ഞാൻ മരിച്ചു കഴിഞ്ഞിരുന്നു. ഒരു ശതമാനം മാത്രമാണ് ജീവിച്ചിരുന്നത്. ഡോക്ടർമാർ ഇനി നിങ്ങൾ ഇല്ലെന്ന് പറഞ്ഞപ്പോൾ ഡോക്ടർമാരോട് ഞാൻ പറഞ്ഞു നിന്നെയും കൊണ്ടേ ഞാൻ പൊകുളൂവെന്ന്. എനിക്ക് ഓർമയുണ്ടായിരുന്നു.ഇവർ പറയുന്നതെല്ലാം കേട്ടു,’ ‘ഇത് ഞാൻ ഒരു ചാനലിലും പറഞ്ഞിട്ടില്ല. തിരിച്ചുവരുമ്പോൾ പറയണം എന്ന് കരുതിയിരുന്നു. അതിനുശേഷം എന്റെ ശരീരം ഒതുങ്ങി ഇരിക്കുകയായിരുന്നു. ഇപ്പോൾ പഴയപോലെ ആയി. ഞാൻ ഇത് ഇപ്പോൾ പറയുന്നത് മറ്റുള്ളവർക്ക് ഒരു ഇൻസ്പിരേഷന് വേണ്ടിയാണു. അത്രയധികം സർജറികൾ ചെയ്തു. മിറക്കിളുകൾ സംഭവിക്കുക തന്നെ ചെയ്യും,’ ബാല പറഞ്ഞു.
താന് ദൈവ വിശ്വാസിയായി മാറിയത് എപ്പോഴാണെന്നും ബാല പറയുന്നുണ്ട്. ‘പതിനാറാം വയസിലാണ് ഞാൻ വലിയ ദൈവ വിശ്വാസിയായി മാറുന്നത്. ഞാനും ചേച്ചിയും കൂടി ദീപാവലിക്ക് എല്ലാവർക്കും മധുരം കൊടുക്കാൻ പോയി. അങ്ങനെ കൊടുക്കുന്ന സമയത്ത് ഒരു അമ്മുമ്മ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു, ‘നീ വന്നുവല്ലേ, എന്തിനാണ് അമ്മയെ ഇട്ടിട്ട് പോയത്’ എന്ന് ചോദിച്ചു. അവർ വിചാരിച്ചു ഞാൻ മകനാണെന്ന്. എനിക്ക് ആദ്യം ഒന്നും മനസിലായില്ല. അത് എനിക്ക് വലിയ ഇൻസ്പിരേഷൻ ആയിരുന്നു,’ ‘ഇങ്ങനെ മക്കൾ ഉപേക്ഷിച്ച് പോകുന്ന അച്ഛനമ്മമാർ കുറെ പേരുണ്ട്. എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാൻ അവരെയെല്ലാം സഹായിക്കും. രാഷ്ട്രീയത്തിലേക്ക് വിളിച്ചു. ഞാൻ പോയില്ല. കാരണം ഞാൻ ചീത്തയാവും. ഇപ്പോൾ ഞാൻ നല്ല രീതിയിൽ ജീവിക്കുന്നുണ്ട്’ ബാല പറഞ്ഞു.