‘കടുവയിലെ’ ഭിന്നശേഷിക്കാരായ കുട്ടികളേക്കുറിച്ചുള്ള വിവാദ പരാമർശം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നടന്‍ പൃഥ്വിരാജിന്റെ കഥാപാത്രം സിനിമയില്‍ നടത്തുന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും ഇന്ന് സെൻസർബോർഡിനെ സമീപിക്കും. മാപ്പ് കൊണ്ടും പ്രശ്നം തീരാത്ത സാഹചര്യത്തിലാണ് സംഭാഷണം പൂർണ്ണമായും നീക്കം ചെയ്യാനുള്ള അപേക്ഷ സെൻസർ ബോർഡിന് നൽകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്. ഓരോ രംഗം മാറ്റണമെങ്കിലും സെൻസർ ബോർഡിന്റെ അനുമതി വേണം എന്നാണ് ചട്ടം. ഇന്ന് തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ഇന്ന് വൈകീട്ടോടെ തന്നെ ആ ഭാഗം ഒഴിവാക്കിയ രീതിയിൽ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാനാകും.
കടുവ’ സിനിമയില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ബാലകഥാപാത്രത്തേക്കുറിച്ച് നായക കഥാപാത്രം നടത്തുന്ന വിവാദ ഡയലോഗില്‍ കൈപ്പിഴയാണെന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ താനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ക്ഷമിക്കണം തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു.