നഗ്‌ന രംഗങ്ങളും പുകവലിയും മദ്യപാനവും തുടങ്ങി വമ്പൻ തരംഗങ്ങൾ ഉയർത്തി വിട്ടിരിക്കുകയാണ് അമല പോളിന്റെ ആടൈ . റിലീസിന് ഒരുങ്ങിയ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയം. സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്തെത്തി. അമല പോളിനെതിരെയും ചിത്രത്തിനെതിരെയും പ്രിയ, ഡിജിപിക്ക് പരാതി നല്‍കി.
അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. ആടൈ സിനിമയിലെ നഗ്‌നരംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു.
പ്രിയയുടെ വാക്കുകള്‍:
ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെണ്‍കുട്ടികള്‍ തന്നെ ഞെട്ടിപ്പോയിരുന്നു. ചിത്രം നാളെ റിലീസിനു തയാറെടുക്കുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിനെതിരെ ഡിജിപിക്ക് ഞങ്ങള്‍ പരാതി നല്‍കി. നഗ്‌നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. നഗ്‌നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവര്‍ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്‌നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
അമലയുടെ ആ നഗ്‌നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാന്‍ കഴിയില്ല. കാരണം സെന്‍സര്‍ ബോര്‍ഡ് ആ രംഗത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്.
തമിഴില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോള്‍. നമ്മുടെ മനസ്സിലും അവര്‍ക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തില്‍ അഭിനയിച്ചത്. ലോകം മുഴുവന്‍ ഇനി ഈ ചിത്രത്തെപറ്റി ചര്‍ച്ച ചെയ്യും. അതാണ് അവരുെട ലക്ഷ്യവും.
തമിഴ് സംസ്‌കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെണ്‍കുട്ടികളെപറ്റിയും അവര്‍ക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റര്‍ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.
ഇവിടെ മൂന്ന് വയസ്സുകാരിയും പത്ത് വയസ്സുകാരിയും പീഡനത്തിന് ഇരയാകുന്നു. വീട്ടില്‍ ചെന്നാല്‍ ബിഗ്‌ബോസ് എന്ന പരിപാടി. അതിലും ഇതുപോലെ ആഭാസ കാഴ്ചകളാണ്. ടിക്ടോക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വൃത്തികേടുകള്‍ തന്നെ. ഇതിനൊന്നും നിരോധനം ഇല്ല. നല്ലവനെ പോലും മോശക്കാരാക്കുന്ന സാഹചര്യമാണ് ഇവിടെ ഇപ്പോള്‍ നടമാടുന്നത്. ഇത്തരം കാഴ്ചകളെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം സിനിമകള്‍ നാടിന് ആവശ്യമില്ല. അതിപ്പോള്‍ എത്ര നല്ല കഥയാണെന്നു പറഞ്ഞാലും. ഇത് തടയാന്‍ ആളുകള്‍ മുന്നോട്ടുവരണം. ഞങ്ങള്‍ക്കു പിന്തുണ നല്‍കണം. നഗ്‌നത ഉപയോഗിച്ച് ഒരു സിനിമയും ഇവിടെ റിലീസ് ചെയ്യേണ്ട.
തന്റെ നഗ്‌നത മറയ്ക്കാന്‍ പതിനഞ്ച് പുരുഷന്മാര്‍ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോള്‍ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭര്‍ത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത്.
activist’s against amala paul