വയസുകാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്തുവെന്ന് തോന്നല്‍ ഉണ്ടാവരുത്, ബിരിയാണിയില്‍ കനി കുസൃതി അഭിനയിച്ചത് വേണ്ടത്ര ആലോചിക്കാതെ; ആക്ടിവിസ്റ്റ് ജെ ദേവിക

ബിരിയാണി എന്ന സിനിമയില്‍ കനി കുസൃതി അഭിനയിച്ചത് വേണ്ടത്ര ആലോചിക്കാതെയാണെന്ന് ആക്ടിവിസ്റ്റ് ജെ ദേവിക. നാസി ആണെന്ന ബോധ്യത്തോടെയല്ലല്ലോ കനി അതില്‍ അഭിനയിച്ചത്. നടിയെന്ന നിലയില്‍ ഏത് വേഷം ചെയ്യുന്നതുകൊണ്ടും തെറ്റൊന്നും ഇല്ലെന്നും എന്നാല്‍ വയസുകാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്‌തെന്ന തോന്നലുണ്ടാകരുതെന്നും ജെ ദേവിക പറഞ്ഞു.

കനി എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ്. കനിയോട് തന്നെ അക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വയസുകാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്തുവെന്ന് തോന്നല്‍ ഉണ്ടാവരുത്. എനിക്ക് അത്രേയുള്ളൂ. ഇതേ യുക്തിയായിരിക്കും നാസി കാലത്ത് ലെനി റെയ്‌സണ്‍ സാലിന്റെയൊക്കെ സിനിമയില്‍ പങ്കെടുത്ത ആളുകള്‍ ചിന്തിച്ചിട്ടുണ്ടാവുക.

തങ്ങള്‍ക്ക് ഒരു ജോലിയല്ലേ, അത് ചെയ്താലെന്താ എന്നായിരിക്കും അവര്‍ ചിന്തിക്കുക. പക്ഷേ, നാസിസത്തിന്റെ കാലം കഴിയുമ്പോള്‍ നാസി പദ്ധതിയില്‍ നമുക്കതിലൊരു കൈയുണ്ടായിരുന്നു എന്ന് വന്നാല്‍ നല്ലതല്ലല്ലോ. ആ കുട്ടി നാസിസ്റ്റ് ആണെന്ന ബോധത്തോടുകൂടി അതിലെടുത്ത് ചാടിയതല്ലല്ലോ. അതിനെക്കുറിച്ച് വേണ്ടത്ര ആലോചിക്കാതെയാണ് എടുത്ത് ചാടിയത്. നടിയെന്ന നിലക്ക് ഒരു വേഷം ചെയ്യുന്നതുകൊണ്ട് ഒരു തെറ്റുമില്ല.

ഫാസിസ്റ്റ് പറയുന്നതുപോലെ അഭിനയിച്ചാല്‍ മാത്രമേ എനിക്കുണ്ടാവുകയുള്ളൂ എന്നുണ്ടെങ്കില്‍ അത് ഞാന്‍ വേണ്ടെന്ന് വെക്കും. ആ കുട്ടി അത് ചിന്തിക്കാതെ പോയി പെട്ടതാണ്. ഇടക്ക് കുറച്ച് സ്ത്രീകള്‍ സിനിമയില്‍ വന്നിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ അതില്‍ കുറവ് വന്നതായി തോന്നാറുണ്ട്. സിനിമയില്‍ ഉയര്‍ന്ന തട്ടില്‍ മാത്രമല്ല എല്ലാ തട്ടിലും സ്ത്രീകള്‍ വരണം. ഇപ്പോള്‍ സിനിമയില്‍ അത്ര സുന്ദരിമാരൊന്നും അല്ല അഭിനയിക്കുന്നത്. മേക്കപ്പിട്ടാല്‍ ഏത് സ്ത്രീക്കും സുന്ദരിയാവാം. നമ്മുടെ വീടിനടുത്തുള്ള പെണ്‍കുട്ടികളെ പോലുള്ളവരാണല്ലോ ഇപ്പോള്‍ സിനിമയില്‍ അത് വലിയ മാറ്റമാണ്.

Vijayasree Vijayasree :