നടൻ സുശാന്ത് സിങ് രാജ്പുത്തിനെ കൊലപ്പെടുത്തിയതാകാമെന്ന വാദങ്ങൾ തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ.
നടൻ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരുക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളിൽ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സുശാന്തിന്റെ മരണത്തിൽ സിബിഐ ഫയൽ ചെയ്ത കേസിലാണ് എയിംസ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തിന്റെ വിശദ റിപ്പോർട്ട്. മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മുംബൈ പൊലീസ് കൃത്യമായ ദിശയിൽ അന്വേഷിക്കുന്നതിനിടെ ഒന്നര മാസം മുൻപു കേസ് ഏറ്റെടുത്ത സിബിഐ, ഇനിയെങ്കിലും സുശാന്തിന്റെ മരണം കൊലപാതകമാണോ എന്നു പറയണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. അതിനിടെ, മരണത്തിന്റ തലേന്ന് സുശാന്തും കാമുകി റിയ ചക്രവർത്തിയും കണ്ടിരുന്നെന്നും നടന്റെ ഫ്ലാറ്റിൽ പാർട്ടി നടന്നിരുന്നെന്നുമുള്ള വാദങ്ങൾ സുശാന്തിന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാർഥ് പിഥാനി തള്ളി. ബിജെപി നേതാക്കൾ ഉന്നയിച്ച വാദങ്ങളെ തുടർന്ന് സിബിഐ അന്വേഷണം ഈ ദിശയിൽ നീങ്ങാനിരിക്കെയാണു വെളിപ്പെടുത്തൽ.
about sushanth