ദശമൂലം ദാമുവിന് പത്താം പിറന്നാൾ;ഈ തവണയും ട്രോളന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി സുരാജ്!

സൂരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും രസകരമായ കഥാപാത്രമായിരുന്നു ദശമൂലം ദാമു.ട്രോളൻമാരുടെ പ്രിയപ്പെട്ട ദാമുവിന് ഇന്ന് പത്താം പിറന്നാളാണ്.ഷാഫി സംവിധാനം ചെയ്‌ത ‘ചട്ടമ്പിനാട്’ എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്‌തത് 2009 ഡിസംബർ 24 നാണ്. സിനിമ പുറത്തിറങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും ‘ചട്ടമ്പിനാടി’ലെ ദശമൂലം ദാമു മലയാളികളുടെ മനസ്സിൽ തന്നെയുണ്ട്.

സുരാജ് വെഞ്ഞാറമൂടിന്റെ ദാമു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കുന്ന ചിരിയുടെ ഓളം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയയിലെത്തുന്ന മിക്ക ട്രോളുകളും ദാമുവിന്റേതാണ്.കാരണം പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ സലിം കുമാറിന്റെ മണവാളനും ഹരിശ്രീ അശോകന്റെ രമണനെയുമെല്ലാം കടത്തിവെട്ടിയാണ് ദശമൂലം ദാമു ട്രോളുകളിൽ ഭരണം നടത്തുന്നത്.

ദശമൂലം ദാമുവിനെ കുറിച്ച് പറയുമ്പോൾ ഒരുപാട് സന്തോഷമാണ് സുരാജ് വെഞ്ഞാറമൂടിന്. പത്ത് വർഷം കഴിഞ്ഞിട്ടും ഇങ്ങനെയൊരു കഥാപാത്രം പ്രേക്ഷകർ ഓർത്തിരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സുരാജ് പറഞ്ഞു. “സിനിമ ഇറങ്ങിയ സമയത്ത് ദാമു എന്ന കഥാപാത്രത്തെ കുറിച്ച് വലിയ സംസാരമൊന്നും നടന്നിരുന്നില്ല. അന്ന് അത്രയ്‌ക്കൊന്നും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ട്രോളുകളിലൂടെ ദാമുവിന്റെ ഡിമാൻഡ് കൂടി. ഇപ്പോഴും എത്ര ട്രോളുകളാണ് ദാമുവിനെ കുറിച്ച് വരുന്നത്. ശരിക്കും ട്രോളൻമാരോടാണ് നന്ദി പറയേണ്ടത്. എല്ലാ ട്രോളൻമാർക്കും എന്റെ ബിഗ് സല്യൂട്ട്” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

തനിക്ക് ഏറെ ഇഷ്‌ടമുള്ള കഥാപാത്രമാണ് ദശമൂലം ദാമുവെന്ന് സുരാജ് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്.കൂടാതെ “അത്തരത്തിലൊരു നല്ല കഥാപാത്രം ലഭിച്ചാൽ ഇനിയും ചെയ്യും. ദശമൂലം ദാമു എന്ന കഥാപാത്രത്തെവച്ച് വീണ്ടും സിനിമ ചെയ്യാനുള്ള പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്നുണ്ട്. അക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ദശമൂലം ദാമു ശരിക്കും ഒരു പാവമാണ്. മറ്റുള്ളവർക്കു വേണ്ടിയാണ് സിനിമയിൽ ദാമു അങ്ങനെയൊക്കെ ചെയ്യുന്നത്.” ഇപ്പോഴും താൻ ആ സിനിമ കാണാറുണ്ടെന്നും മമ്മുക്ക അടക്കമുള്ള പലരും ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.ബെന്നി പി.നായരമ്പലമാണ് ചട്ടമ്പിനാട് എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും സുരാജിനും പുറമേ സിദ്ധിഖ്, മനോജ് കെ.ജയൻ, റായ് ലക്ഷ്‌മി, മെെഥിലി എന്നിവരും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

about suraj venjaramoodu

Noora T Noora T :