പുറത്ത് പോകേണ്ടത് ദിലീപോ ബിനീഷോ അല്ല..പുറത്താക്കേണ്ടത് ആ സ്ഥാനത്ത് ഇരിക്കുന്നവരെ…

താരസംഘടനയായ അമ്മയില്‍ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കണം എന്ന ആവശ്യം കഴിഞ്ഞ ദിവസം ഉയർന്നു കേട്ടിരുന്നു. എന്നാല്‍ ഗണേഷും മുകേഷും ബിനീഷിനെ പുറത്താക്കുന്നതിനെ എതിര്‍ത്തു രംഗത്തെത്തിയതും വാർത്തയായി..ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടന്‍ ഷമ്മി തിലകൻ. ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ് എന്ന് ഷമ്മി തിലകൻ പറയുന്നു.

ഷമ്മി തിലകന്റെ വാക്കുകൾ: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങൾ വേറെയുണ്ട്. തിലകന്റെ പ്രശ്നം, പാർവതി തിരുവോത്തിന്റെ രാജി, എന്റെ പ്രശ്നം അങ്ങനെ ഒരുപാട് ഉണ്ട്. ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്നം.

തിലകൻ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കിൽ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റർപാഡ് അടിച്ചത്.

ഞാൻ ഒരിക്കലും രാജിവയ്ക്കില്ല, പാർവതി രാജി വച്ചപ്പോഴും ഞാൻ ഇത് തന്നെ ആണ് പറഞ്ഞത്. പാർവതി രാജി വയ്ക്കേണ്ട ആവശ്യമില്ല. രാജി വച്ച് പുറത്തുപോവേണ്ടവർ വേറെ എത്രയോ ഉണ്ട്. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. കാരണം അവർ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. കുറ്റാരോപിതർ മാത്രമാണ്. നിയമപരമായി, എവിടെയാണ് ഒരാൾ രാജിവയ്ക്കണമെന്ന് പറയുന്നത്. കോടതി കുറ്റവാളികളെന്ന് പറയുമ്പോൾ മാത്രമാണ്. ഏതെങ്കിലും നേതൃപദത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനം രാജി വയ്ക്കാം. പക്ഷേ അംഗത്വം തുടരാമല്ലോ. രാഷ്ട്രീയത്തിലൊക്കെ അങ്ങനെയല്ല?. നമ്മുടെ ഭരണഘടന പോലും ഇതാണ് വ്യക്തമാക്കുന്നത്.

ഇവരെ എങ്ങനെ പുറത്താക്കുമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്നം. എന്തുകൊണ്ട്, എങ്ങനെ, ആരെ പുറത്താക്കണം എന്നതാണ് ഇവിടെ വിഷയം. കാരണം പുറത്താക്കാൻ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാൻ അമ്മയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവിടെ പ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണം– അദ്ദേഹം പറഞ്ഞു.

about shammy thilakan

Vyshnavi Raj Raj :