28 വയസ്സായിട്ടും പണിക്കൊന്നുംപോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരോക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്…രശ്മി നായരേ വലിച്ചു കീറി സോഷ്യൽ മീഡിയ

റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോലി സാദ്ധ്യത അവസാനിച്ച മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി അനു ചെറുപ്പക്കാരുടെ ഒരു വേദനയാണ്. ഒരു ജോലി സ്വപ്നം കണ്ട് പഠിച്ച് ജോലിയുടെ വക്കത്തെത്തിയിട്ടും കിട്ടില്ലെന്ന അവസ്ഥ ആരെയാണ് സങ്കടത്തിലാഴ്ത്താത്തത്. ജോലി ഇല്ലാത്തതിന്റെ വേദന ഒരിക്കലെങ്കിലും അറിയാത്ത ഒരു മലയാളിയും ഇല്ല തന്നെ. അത്രയ്ക്കാണ് അത് സമ്മാനിക്കുന്ന കുത്തിക്കുത്തിയുള്ള വേദന. മറ്റുള്ളവരുടെ കുത്തലും കൂടിയാകുമ്പോള്‍ എല്ലാം ഓക്കെയാകും.

ആ വേദനയില്‍ എരിഞ്ഞടങ്ങിയ നെയ്യാറ്റിന്‍കര സ്വദേശി അനു മലയാളികളുടെ മൊത്തം വേദനയാണ്. ആ വേദന കത്തുന്നതിനിടയിലാണ് നമ്മുടെ പഴയ ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍ വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്.

’28 വയസ്സായിട്ടും പണിക്കൊന്നുംപോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരോക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതേ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്.’ എന്നായിരുന്നു രശ്മിയുടെ ആക്ഷേപം. ഇതിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായത്.

സംഭവം രശ്മിയുടെ പല കുസൃതികള്‍ക്കും മലയാളികള്‍ കൂട്ടു നിന്നെന്നു കരുതി ഇങ്ങനെ മരണ സമയത്ത് ഒരു ചെറുപ്പക്കാരനെ അപമാനിക്കണോ. അതിനുള്ള പണികള്‍ മലയാളികള്‍ കൊടുത്തതോടെ രശ്മിയുടെ വിവാദ പോസ്റ്റ് കണ്ടം വഴി ഓടി.

മരണമടഞ്ഞ അനു ശരാശരി മലയാളിയുടെ വേദനയാണ്. നാലുസെന്റ് ഭൂമിയും ചെറിയ വീടും മാത്രം സമ്പാദ്യമായുള്ള കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു എം.കോം ബിരുദധാരിയായ അനു. കൂലിപ്പണി ചെയ്തും ട്യൂഷന്‍ പഠിപ്പിച്ചുമുള്ള വരുമാനത്തിലായിരുന്നു പഠനം. അനുവിന്റെ മുറിയില്‍ നിന്നു കിട്ടിയ ആത്മഹത്യാ കുറിപ്പില്‍, നിരാശ കാരണം ജീവനൊടുക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ സോറി. എന്നാണ് അനുവിന്റെ ആത്മഹത്യാ കുറിപ്പ്. ഇതിന്റെ വേദന മലയാളികള്‍ ഉള്‍ക്കൊണ്ടതോടെയാണ് രശ്മിയുടെ പോസ്റ്റ് കാണാതായത്.

അതേസമയം അനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട രശ്മി ആര്‍. നായര്‍ വിശദീകരണവുമായി രംഗത്തെത്തി. പോസ്റ്റിട്ട് അല്‍പ്പസമയത്തിനുള്ളില്‍ ഇവരുടെ പ്രസ്താവന വിവാദമാകുകയും ശേഷം ഈ കുറിപ്പ് ഫേസ്ബുക്ക് വാളില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് രശ്മി രംഗത്തെത്തിയത്.

നിരവധി പേരാണ് രശ്മി ആര്‍. നായരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഈ പോസ്റ്റ് താന്‍ പിന്‍വലിച്ചതല്ലെന്നും കുറിപ്പിനെതിരെ മാസ് റിപ്പോര്‍ട്ടിംഗ് ഉണ്ടായി എന്നും അതിനെ തുടര്‍ന്ന് പോസ്റ്റ് ഫേസ്ബുക്ക് തന്നെ നീക്കം ചെയ്തതാണെന്നുമാണ് രശ്മി ഇപ്പോള്‍ പറയുന്നത്.

അനുവിനെതിരെ നടത്തിയ പ്രസ്താവനയില്‍ നിന്നും താന്‍ പുറകോട്ട് പോയിട്ടില്ലെന്നും തന്റെ പൊതുവിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണമായും വ്യക്തിപരമാണെന്നും കൂടി ഇവര്‍ പറയുന്നുണ്ട്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ സ്ഥാനമില്ല. മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. എന്തായാലും കണ്ടം വഴി ഓടിയിട്ട് പിന്നെ ന്യായീകരിക്കുന്നതില്‍ കാര്യമില്ലല്ലോ. ഇനിയും പോസ്റ്റിയാല്‍ അക്കൗണ്ട് തന്നെ ബ്ലോക്കാകും.

about reshmi r nair

Vyshnavi Raj Raj :