മോഹന്‍ ലാലേ മുട്ടാളാ നിന്നെ പിന്നെ കണ്ടോളാം..എന്തൊക്കെയായിരുന്നു..എല്ലാം വെറുതെയായി..

ഒറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞു… ബിഗ് ബോസില്‍ നിന്നും പുറത്താക്കിയ ഡോ. രജിത്കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം; കൊറോണ ഭീതിയില്‍ വലിയ നിയന്ത്രണമുള്ള എയര്‍പോര്‍ട്ടിലെ താരപ്രകടനത്തില്‍ കുടുങ്ങി ആരാധകര്‍; 75 ഓളം പേര്‍ക്കെതിരെ കേസ്; എല്ലാവരേയും പിടികൂടാനുറച്ച് കളക്ടര്‍ ബ്രോയും

എല്ലാം ഒറ്റ ദിവസം കൊണ്ടാണ് മാറി മറിഞ്ഞത്. മലയാളികളുടെ കണ്ണിലുണ്ണിയായ മോഹന്‍ലാലിനെതിരെ ആരാധകര്‍ ഒന്നടങ്കം തിരിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ് പോയത്. ബിഗ് ബോസില്‍ നിന്നും ഡോ. രജിത് കുമാറിനെ പുറത്താക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായി കടന്നുവന്ന വെള്ള താടിയും മുടിയുമുള്ള വയസന്‍ ഡോ. രജിത്കുമാര്‍ മാറിയത് വളരെ പെട്ടന്നാണ്. ബിഗ് ബോസ് സീസണ്‍ ടൂവിലെ ഡോ. രജത്കുമാറിന്റെ വരവ് ഒരു വരവായിരുന്നു. താടിയും മുടിയുമൊക്കെ വെട്ടി ഡൈ ചെയ്ത് ചുള്ളന്‍ വേഷത്തില്‍ എത്തിയപ്പോള്‍ മലയാളികള്‍ക്ക് കൗതുകമായി. ആ കൗതുകം പതിയെ അദ്ദേഹത്തോടുള്ള ഇഷ്ടമായി.

ഡോ. രജത്കുമാറിന്റെ തത്വചിന്തകള്‍ ആദ്യം മലയാളികള്‍ക്ക് തള്ളായി തോന്നിയെങ്കിലും ബിഗ്‌ബോസിലെ തള്ളലുകള്‍ക്കിടയില്‍ അതൊരു സ്വീകാര്യമായി മാറി. ബിഗ്‌ബോസിലെ ഓരോരുത്തരും അഭിനയിക്കാന്‍ മത്സരിക്കുമ്പോള്‍ രജത്കുമാര്‍ തന്റെ ലളിതമായ പെരുമാറ്റത്തിലൂടെ പിടിച്ചു നിന്നു. പല കാര്യങ്ങളിലും രജിത് കുമാര്‍ പറയുന്നത് ശരിയല്ലേയെന്ന ചര്‍ച്ച് കുടുംബങ്ങളിലുണ്ടായി. ആദ്യമൊക്കെ രജത്കുമാറിനെ മറ്റുള്ളവര്‍ കളിയാക്കുന്നത് കാണാനിരുന്ന മലയാളികള്‍ പിന്നീട് അദ്ദേഹം പറയുന്ന തത്വചിന്തകള്‍ ഉള്‍ക്കൊണ്ടു.

അമ്മയും അച്ഛനും ഇല്ലാത്ത രജിത് കുമാറിന്റെ സ്വകാര്യ വേദനകള്‍ വളരെ പെട്ടെന്ന് മലയാളികളുടെ വേദനയായി മാറി. ചായകുടിക്കാനായി ഫ്‌ളാറ്റിലേക്ക് ജസ്ല ക്ഷണിച്ചപ്പോള്‍ അതിന് രജിത് കുമാര്‍ നല്‍കിയ ഉത്തരം ഏറെ ചിന്തിപ്പിച്ചു. നിങ്ങള്‍ ഒറ്റയ്ക്കാണ് ഫ്‌ളാറ്റില്‍ കഴിയുന്നത്. ആ നിലയ്ക്ക് ഞാന്‍ ഫ്‌ളാറ്റില്‍ വരുന്നത് ശരിയല്ല. എനിക്ക് അതിന് കഴിയില്ല. അത് കാരണം താങ്കള്‍ പിന്നീട് ബുദ്ധിമുട്ടരുത്. എന്നാല്‍ പുരോഗമന ചിന്താഗതിക്കാരിയായ ജസ്ല അത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒരു ചായ കുടിച്ചെന്ന് വച്ച് എന്ത് പേരുദോഷമുണ്ടാകാന്‍. നിങ്ങള്‍ക്ക് പേരുദോഷമുണ്ടാകില്ലെങ്കിലും ഞാന്‍ വരില്ല, അത് ശരിയല്ലെന്നാണ് രജത്കുമാര്‍ പറഞ്ഞത്. അങ്ങനെ ഡോ. രജത്കുമാര്‍ മലയാളികളുടെ സ്വന്തം രജിത് സാര്‍ ആയി മാറി.

ഇതിനിടെ ടാസ്‌കിനിടെ രജത്കുമാറിന്റെ കൈ ഒടിഞ്ഞിട്ടും അവരോട് മാപ്പ് കൊടുത്തു. ഇങ്ങനെ മലയാളികളുടെ കൂടെപ്പിറപ്പായി രജിത് സാര്‍ മാറുന്ന സമയത്താണ് വലിയൊരു ടാസ്‌ക് രജത്കുമാറിനെ തേടിയെത്തിയത്. വികൃതി കുട്ടികളായി അഭിനയിക്കുക. അതോടെ അധ്യാപകനായ രജിത് സാര്‍ അക്ഷരാര്‍ത്ഥത്തില്‍ വികൃതിക്കുട്ടിയായി മാറി. അതിനിടെയാണ് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. അത് വലിയ വിവാദമാകുകയും രജത്കുമാറിനെ താത്ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തത്.

രജത്കുമാര്‍ മാപ്പ് പറയുകയും ടാസ്‌കിന്റെ ഭാഗമായി അറിയാതെ ചെയ്ത് പോയെന്ന് പറയുകയും ചെയ്തു. സകലരും രജിത് സാറിനെ പറഞ്ഞ് വിടരുതെന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ കണ്ണില്‍ മുളക് കൊണ്ട രേഷ്മയാകട്ടെ ഇനി രജിത് കുമാര്‍ ബിഗ്‌ബോസിലേക്ക് വേണ്ടെന്ന് പറഞ്ഞു. ഇത് മോഹന്‍ലാല്‍ ഏറ്റെടുത്തതോടെ ആരാധകര്‍ മോഹന്‍ലാലിനെതിരെ തിരിഞ്ഞു. മോഹന്‍ലാല്‍ നീതിക്ക് നിരക്കാത്ത തരത്തില്‍ പെരുമാറി എന്ന് പരക്കെ ഘോഷിച്ചു. വലിയ സൈബര്‍ അറ്റാക്കാണ് ഉണ്ടായത്. ആനക്കൊമ്പ് കേസിലെ പ്രതിയാണ് മുളക് കേസില്‍ വിധിയെഴുതുന്നത് എന്ന് വരെ രജിത് ആര്‍മിക്കാര്‍ പറഞ്ഞു. മാത്രമല്ല ബിഗ് ബോസ് ബഹിഷ്‌ക്കരണവും ആരംഭിച്ചു. ഏഷ്യാനെറ്റിന്റെ യൂട്യൂബ് സസ്‌ക്രൈബേഴ്‌സ് കുത്തനെ ഇടിഞ്ഞു.

എല്ലാം കഴിഞ്ഞ് ചെന്നെയില്‍ നിന്നും നെടുമ്പോശേരി വിമാനത്താവളത്തില്‍ വന്ന രജത്കുമാറിന് വലിയ സ്വീകരണമാണ് നല്‍കിയത്. കൊറോണ ഭീതിയില്‍ സംസ്ഥാനത്താകെ ആള്‍ക്കൂട്ടത്തിന് നിയന്ത്രണമുണ്ട്. അതിനിടയ്ക്ക് രജിത് കുമാറിന് കിട്ടിയത് വലിയ സ്വീകരണമാണ്. മോഹന്‍ലാലിനെ ആക്ഷേപിച്ചും രജത്കുമാറിന് കീ വിളിച്ചും അവര്‍ കൊഴുപ്പിച്ചു. എറണാകുളം കളക്ടറാകട്ടെ ഇവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. മനുഷ്യന്റെ ജീവന് വില കല്‍പ്പിക്കാത്ത ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നാണ് കളക്ടര്‍ പറഞ്ഞത്. ഇതോടെ ആന്റി ക്ലൈമാക്‌സാണ് ഉണ്ടായിരിക്കുന്നത്.

about rajith kumar

Nimmy S Menon :