ഒടുവിൽ കൂവി കണ്ടെത്തി തന്റെ കളിക്കൂട്ടുകാരിയെ ….പക്ഷെ അപ്പോഴേക്കും

തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞ് ധനുഷ്‌കയെ തിരഞ്ഞ് കുവി എട്ട് ദിവസം നടന്നു. ഒടുവിൽ ലക്ഷ്യ സ്ഥാനത്തെത്തുമ്പോഴേക്കും അവൾ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.എന്നിട്ടും കൂവി നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.ദുരന്ത ഭൂമിയിൽ ഓടിനടന്ന് കൂവിയാണ് രക്ഷാപ്രവർത്തകർക്ക് തന്റെ കളിക്കൂട്ടുകാരിയെ തേടി കണ്ടെത്തിക്കൊടുത്തത്. എന്നാൽ അവിടം കൊണ്ടൊന്നും കൂവി പിന്മാറിയില്ല.ധനുഷയെ പുറത്തെടുക്കുമ്പോഴും താങ്ങിയെടുത്ത് കൊണ്ടുപോകുമ്പോഴൊക്കെ കണ്ണീരോടെ കൂടെ നിന്നു.കണ്ടുനിന്നവരുടെ പോലും കണ്ണുനനയിച്ച കാഴ്ച്ച .പെട്ടിമുടിയിലെ ദുരന്തം ബാക്കിവച്ച ചില നൊമ്പരപ്പെടുത്തുന്ന ഓർമകളുടെ അവശേഷിപ്പുകളിൽ ഒന്നാണ് കുഞ്ഞു ധനുവും അവളുടെ ‘കുവി’ എന്ന നായക്കുട്ടിയും.

ആർത്തിരമ്പിവന്ന മഴയ്ക്കും മണ്ണിടിച്ചിലിനുമൊപ്പം ധനു പോയതറിയാതെയായിരുന്നു കൂട്ടുകാരിക്കായുള്ള കുവിയുടെ തിരച്ചിൽ. കുഞ്ഞുവിരലുകളാൽ സ്നേഹം പകർന്നുകൊടുത്ത കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാർഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലാക്കാനാവില്ല.സ്നേഹം കൊണ്ടും കരുതൽ കൊണ്ടും ഒരു പക്ഷെ ഉടമസ്ഥരെ ശ്വാസംമുട്ടിക്കാറുണ്ട് ചില നായ്ക്കൾ. എത്ര ആട്ടിയകറ്റിയാലും യജമാനൻെറ കാൽകീഴിൽ അഭയം പ്രാപിക്കുന്ന ആ വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യന് ചിലതൊക്കെ പഠിക്കാനുണ്ട്.അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

പെട്ടിമുടിയിൽ ഉരുൾപൊട്ടി കാണാതായവർക്കുള്ള തിരച്ചിലിന്റെ എട്ടാംദിനമായ ഇന്നലെ രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്ന കുവിയെന്ന് വിളിക്കുന്ന വളർത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്.
പെട്ടിമുടി പുഴയിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെ പുഴയ്ക്ക് കുറുകെകിടന്ന മരത്തില്‍തട്ടി ചെളിയില്‍ പുതഞ്ഞനിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സും പൊലീസും പെട്ടിമുടിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്. രക്ഷാപ്രവര്‍ത്തകര്‍ പുഴയിലും മറ്റും തിരയുമ്പോള്‍ കുവിയും കൂടെയുണ്ടായിരുന്നു.

വളർത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി ഉയർന്നു. ധനുഷ്കയുടെ അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ജീവനോടെയുള്ളത്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. 100 പേരടങ്ങുന്ന സംഘമാണ് ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പുഴയിലും ഇരുകരകളിലുമായി തിരച്ചില്‍ നടത്തുന്നത്.

about pettimudi

Vyshnavi Raj Raj :