മമ്മൂട്ടിക്കു പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന….

റിപ്പബ്ലിക്‌ ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന.വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കു രാജ്യം നല്‍കുന്ന ബഹുമതികളില്‍ ഭാരതരത്‌നം കഴിഞ്ഞാല്‍, രണ്ടാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണു പത്മവിഭൂഷണ്‍. കഴിഞ്ഞവര്‍ഷം മലയാളത്തിന്റെ മറ്റൊരു മഹാനടന്‍ മോഹന്‍ലാലിനും ശാസ്‌ത്രജ്‌ഞന്‍ നമ്പി നാരായണനും ഉള്‍പ്പെടെ 14 പേര്‍ക്കു മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചിരുന്നു.

മൂന്നു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡും അഞ്ച് തവണ സംസ്ഥാന സർ ക്കാരിന്റെ അവാർഡും സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടി 11 ഫിലിം ഫെയർ അവാർഡുകളും നേടി. 1998ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ 2010ൽ കേരള യൂണിവേർസിറ്റി അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നൽകി.

2018-ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, മേളവിസ്‌മയം പെരുവനം കുട്ടന്‍ മാരാര്‍, കവയിത്രി സുഗതകുമാരി, ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത എന്നിവര്‍ക്കു സംസ്‌ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്‌തിരുന്നു. ഇവരില്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റത്തിനു മാത്രമാണു ബഹുമതി ലഭിച്ചത്‌. 2017-ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനും പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു.

മുതിര്‍ന്ന നാടക-ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷ പത്മശ്രീ പട്ടികയില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്‌. പുരസ്‌കാരസാധ്യതാ പട്ടികയിലുള്ള മറ്റു മലയാളികള്‍ ഇവരാണ്‌: നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി.

about mammootty

Vyshnavi Raj Raj :