വില്ലനായി വന്ന് പേരെടുത്ത് മലയാള സിനിമയില്‍ സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടന്മാർ മലയാള സിനിമയിലുണ്ട്. ചില സിനിമകള്‍ കണ്ടിറങ്ങി തിയേറ്ററിനു പുറത്തിറങ്ങിയാലും അതിലെ നായകന്മാർക്കൊപ്പം തന്നെ ചിത്രത്തിലെ വില്ലന്മാരും നമ്മുടെ മനസ്സില്‍ തങ്ങി നിൽക്കാറുണ്ട്. ചില പ്രേക്ഷകർക്ക് ആണേൽ ആ കഥാപാത്രത്തെ തല്ലി കൊല്ലാനുള്ള ദേഷ്യം. അതുതന്നെയാണ് ആ കഥാപാത്രത്തിന്റെ വലിയ വിജയവും. ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായര്‍, ടിജി രവി, മോഹൻലാൽ, മമ്മൂട്ടി, നിവിന്‍ പോളി, തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരും വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
പഴയകാലത്തെ മലയാളത്തിലെ ഏറ്റവും സ്‌റ്റൈലിഷ് വില്ലനായിരുന്നു ജോസ് പ്രകാശ്. ജോസ് പ്രകാശ് എന്ന പേരു കേട്ടാല്‍ കോട്ടും സ്യൂട്ടുമൊക്കെയിട്ട് കറുത്ത ഗ്ലാസും വച്ച് പൈപ്പ് വലിച്ചു വരുന്ന രൂപമായിരിക്കും ആദ്യം ഓർമ്മയില്‍ വരിക. ജോസ് പ്രകാശും എംഎന്‍ നമ്പ്യാരുമായിരുന്നു ഒരു കാലയളവിലെ സ്റ്റൈലിഷ് വില്ലന്മാർ. അതുപോലെ ബലാത്സംഗ സീനുകളിലൂടെ അറിയപ്പെട്ട വില്ലന്മാരാണ് കെ.പി ഉമ്മര്‍, ബാലന്‍ കെ നായര്‍, ടി.ജി രവി. അടുത്തതായി എടുത്തു പറയേണ്ട വില്ലന്മാര്‍ നരേന്ദ്ര പ്രസാദും രാജന്‍ പി ദേവും എന്‍ എഫ് വർഗ്ഗീസുമാണ്.
‘തലസ്ഥാന’ത്തിലെ ജിപി, ഏകലവ്യനിലെ ആൾദൈവം, ആറാംതമ്പുരാനിലെ കുളപ്പുള്ളി അപ്പന്‍ തുടങ്ങിയവയാണ് നരേന്ദ്രപ്രസാദിന്റെ വേറിട്ട വില്ലന്‍ വേഷങ്ങൾ. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വില്ലനായാണ് രാജന്‍ പി ദേവ്, അദ്ദേഹം അവതരിപ്പിച്ച കാർലോസ് എന്ന വില്ലന്‍ വേഷം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. മൂർച്ചയുള്ള ശബ്ദത്തില്‍ സംസാരിക്കുന്നയാളായിരുന്നു എന്‍.എഫ് വർഗീസിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍. സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതിലെ വില്ലൻ കഥാപാത്രമായ “കേശവനി” ലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. എന്‍ എഫിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രമെന്ന് വിലയിരുത്തുന്നത് ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമയിലെ വിശ്വനാഥനെയാണ്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായി മോഹൻലാൽ മാറിയത്. മോഹന്‍ലാലിൻറെ വില്ലനായ നായക കഥാപാത്രമായിരുന്നു ഉയരങ്ങളിലെ ജയരാജന്‍ എന്ന കഥാപാത്രം. സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിധേയൻ. വിധേയനില്‍ ഭാസ്‌കര പട്ടേലർ എന്ന വില്ലൻ കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്.
മീശമാധവനിലെ ‘ഈപ്പൻ പാപ്പച്ചി’യെ സിനിമാ പ്രേമികളൊന്നും മറന്നുകാണാൻ ഇടയില്ല. 2002ൽ ‘ഊമ പ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ വില്ലനായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജ്-പ്രിയാമണി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പുതിയ മുഖ’ത്തിൽ നായകനാെപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി ബാല. ജനപ്രിയ നായകന്‍ ദിലീപിന്റെ കരിയറിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നാണ് കമ്മാര സംഭവത്തിലെ കമ്മാരന്‍ നമ്പ്യാര്‍. ഇയ്യോബിന്റെ പുസ്തകത്തില്‍ ജയസൂര്യ അങ്കൂര്‍ റാവൂത്തര്‍ എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ‘വലയം’ എന്ന സിബി മലയിൽ ചിത്രത്തിലൂടെ വില്ലനായി വെള്ളിത്തിരയിൽ എത്തിയു നടനാണ് മനോജ് കെ ജയൻ.
കിരീടത്തിലെ കീരിക്കാടന്‍ ജോസായ മോഹൻ രാജ്, ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയെ അവതരിപ്പിച്ച റിസബാവ, ദേവാസുരത്തില്‍ മുണ്ടക്കല്‍ ശേഖരനായെത്തിയ തമിഴ് നടന്‍ നെപ്പോളിയന്‍, കമ്മീഷണറില്‍ മോഹന്‍ തോമസായെത്തിയ രതീഷ്, ആഗസ്റ്റ് ഒന്നില്‍ നിക്കോളാസായെത്തിയ ക്യാപ്റ്റന്‍ രാജു, ബ്ലാക്കില്‍ പടവീടനായെത്തിയ ലാല്‍, വിയറ്റ്‌നാം കോളനിയില്‍ റാവുത്തറായെത്തിയ വിജയ രംഗരാജു, നിർണയത്തിലും തേന്മാവിന്‍ കൊമ്പത്തിലും വില്ലനായെത്തിയ ശരത് സക്‌സേന, കണ്ണെഴുതി പൊട്ടുതൊട്ടില്‍ നടേശന്‍ മുതലാളിയായെത്തിയ തിലകന്‍, കുഞ്ഞിക്കൂനനില്‍ ഗരുഡന്‍ വാസുവായെത്തിയ സായ് കുമാര്‍ അങ്ങനെ അങ്ങനെ ഒട്ടനവധി വില്ലന്‍ വേഷങ്ങള്‍.
എന്നാല്‍ പുത്തന്‍ തലമുറയിലെ വില്ലന്മാവര്‍ മാറുകയാണ്. ഇപ്പോഴിറങ്ങുന്ന സിനിമകളിലെ വില്ലന്മാര്‍ സാധാരണക്കാരണ്, പിന്നെ സൈക്കോയും. സിനിമ കാണുമ്പോൾ ഇവനാണ് വില്ലന്‍ എന്ന് ഉറപ്പിക്കാവുന്ന ഭാവമോ വേഷമോ ഇല്ലാത്ത പെട്ടെന്ന് മനസ്സിലാക്കാനാവാത്ത പാവം ക്രൂരന്മാര്‍. ആദ്യ ചിത്രമായ ഋതുവില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം 2012ല്‍ പുറത്തിറങ്ങിയ ഓർഡിനറിയിലും വില്ലൻ കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്. ആഷിക്ക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു നിവിന്‍ പോളി അവതരിപ്പിച്ചിരുന്നത്. രാഹുല്‍ വൈദ്യര്‍ എന്നായിരുന്നു ചിത്രത്തിലെ നിവിന്റെ കഥാപാത്രത്തിന്റെ പേര്. മെമ്മറീസിലെ പീറ്റര്‍ ആനന്ദ്, ഉയരെയിലെ ഗോവിന്ദ്, കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി, ഇഷ്‌കിലെ ഷൈന്‍ ടോം ചാക്കോ, ജോസഫിലെ അവയവ മാഫിയ, ചോലയിലെ ആശാന്‍, മഹേഷിന്റെ പ്രതികാരത്തിലെ ജിംസന്‍, മൂത്തോനിലെ സലീം, അതിരനിലെ ബെഞ്ചമിന്‍ ഡയസ് അങ്ങനെ ഏറ്റവുമൊടുവില്‍ അഞ്ചാം പാതിരയിലെ വില്ലന്‍… പാവം ക്രൂരന്മാരായ വില്ലന്മാരാണ് ഇപ്പോള്‍ മലയാള സിനിമയിലെ വില്ലന്മാർ. പക്ഷെ എന്തൊക്കെയാണെങ്കിലും വില്ലന്മാർ ഉണ്ടെങ്കിലേ.. സിനിമയ്‌ക്കൊരു ത്രില്ലയുള്ളൂ…
about malayalam film actors