നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. ഹൌ ഓൾഡ് ആർയൂടെ സിനിമയുമായി ബന്ധപ്പെട്ടാണ് വിസ്തരിക്കാൻ തീരുമാനിച്ചത്. പക്ഷെ അദ്ദേഹം പലപ്പോഴും ഒഴിഞ്ഞു മാറുകയാണ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സ്‌റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വാറന്റാണ് നല്‍കിയിരിക്കുന്നത്. അടുത്ത മാസം 4 ന് കുഞ്ചാക്കോ ബോബന്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഈ വിഷയത്തില്‍ മൊഴിനല്‍കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ വിട്ടുനില്‍ക്കുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ ദിലീപിന്റെ മുന്‍ ഭാര്യയോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ താരത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നടി ബിന്ദു പണിക്കര്‍, ഇന്നലെ നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരവും നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസില്‍, സാക്ഷികളായ നടി രമ്യ നമ്ബീശന്‍, സഹോദരന്‍ രാഹുല്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ഇന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനേനെയാണ് വിസ്തരിക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തെയും കോടതി ഒഴിവാക്കി. ശ്രീകുമാര്‍ മേനോന്റെ മൊഴിക്കു കേസുമായി ബന്ധമൊന്നുമില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. റിമി ടോമി, മുകേഷ് എന്നിവരെ കോടതി ബുധനാഴ്ച വിസ്തരിക്കും.
about dileep case