കുഞ്ഞിനെ ഒന്ന് കാണാനും കുടി കഴിയാതെ, മൊബൈൽ ഫോണിൽ മാത്രം നോക്കി മക്കളെ ലാളിക്കുന്നവർ, പ്രാരാബ്ധങ്ങളും വേദനകളും പരസ്പരം കൈമാറി ജീവിക്കുന്ന കുറെ സഹോദരന്മാരെ ഞാൻ കണ്ടു..

ഇന്ത്യ–ചൈന അതിർത്തി പ്രശ്നം രൂക്ഷമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ 1971 എന്ന സിനിമ ചിത്രീകരണത്തിനിടെ അതിർത്തിയിൽ വച്ച് തനിക്കുണ്ടായ അനുഭവം പങ്കു വച്ച് നടൻ ദേവൻ.
ദേവൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്

മോഹൻലാലിൻറെ “1971” എന്നാ ചിത്രത്തിന്റെ ഷൂട്ടിംഗ് ജയ്‌പ്പൂരിൽ നിന്നും 800 kms അകലെ പാക്കിസ്ഥാൻ borderil നടക്കുകയായിരുന്നു. മേജർ രവി ആണ് സംവിധായകൻ. കാറിലും ജീപ്പിലും പിന്നെ മിലിറ്ററി ലോറിയിലുമാണ് അവിടെ എത്തിയത്. ഷൂട്ടിങ്ങിനിടയിൽ അവിടവിടെ തോക്കുധാരികളായ കുറെ ചെറുപ്പക്കാരെ കണ്ടു. ശരീരം മുഴുവനും ആയുധങ്ങളാണ്. ഒരു ഗ്രൂപിലേക്കു ചെന്ന് വിശേഷം അന്വേഷിച്ചു. എല്ലാം മലയാളി സഹോദരന്മാർ ആണ്. എല്ലാവരും ചുറ്റിലും കുടി. വിശേഷങ്ങൾ ചോദിച്ചു.

ആഴ്ചയിൽ ഒരു ദിവസം മാത്രം എത്താറുള്ള വെള്ളം വണ്ടിയെ കാത്തിരിക്കുന്നവർ, അത് തീർന്നാൽ ദിവസം രണ്ടു ഗ്ലാസ്‌ വെള്ളം കുടിച്ചു ജീവിക്കുന്നവർ, ഉണങ്ങിയ ചപ്പാത്തിയും കറിയും കഴിക്കുന്നവർ, കിടക്കാൻ ടെന്റുകളിൽ ചുട്ടുപൊള്ളുന്ന മണലിൽ പായ വിരിച്ചു കിടന്നുറങ്ങുന്നവർ, മലമൂത്രവിസർജനത്തിനു പ്രകൃതിയെ ആശ്രയിക്കേണ്ടിവരുന്നവർ, വെളിച്ചം നിഷിദ്ധമായ രാത്രികൾ ചിലവഴികേണ്ടിവരുന്നവർ, fully loaded ആയ ആയുധങ്ങളുമായി കിടക്ക പങ്കിടുന്നവർ, വല്ലപ്പോളും മാത്രം വരുന്ന മൊബൈൽ റൈഞ്ചിൽ രണ്ടോ മൂന്നോ മിനിറ്റ് മാത്രം ഉറ്റവരുമായി സംസാരിക്കാൻ ഭാഗ്യമുള്ളവർ, ഒരു വിളിപ്പാടകലെ മാത്രം നിക്കുന്ന അതിർത്തിയിലേക്ക് 24 മണിക്കൂറും കണ്ണും നാട്ടു ആയുധങ്ങളുടെ ട്രിഗറിൽ വിരലും വെച്ച് ” ഫയർ ” എന്നാ ശബ്ദം കേൾക്കാൻ ചെവിയർത്തിരിക്കുന്നവർ, കല്യാണം കഴിഞ്ഞുപോന്നതിനുശേഷം, ജനിച്ച കുഞ്ഞിനെ ഒന്ന് കാണാനും കുടി കഴിയാതെ, മൊബൈൽ ഫോണിൽ മാത്രം നോക്കി മക്കളെ ലാളിക്കുന്നവർ, പ്രാരാബ്ധങ്ങളും വേദനകളും പരസ്പരം കൈമാറി ജീവിക്കുന്ന കുറെ സഹോദരന്മാരെ ഞാൻ കണ്ടു..

ഷൂട്ടിംഗ് കഴിഞ്ഞു യാത്ര പറയാൻ ചെന്നപ്പോൾ അവരുടെ കണ്ണുകൾ ഈറനണിയുന്നതു ഞാൻ കണ്ടു.
” ഇനി എപ്പോളെങ്കിലും കാണാം ” എന്ന് പറഞ്ഞു യാത്ര പറയുമ്പോൾ, ഈറൻ അണിഞ്ഞു നിന്നിരുന്ന അവരുടെ കണ്ണീർ പൊട്ടി കവിളിലൂടെ ഒളിച്ചിറങ്ങുന്നത് ഞാൻ കണ്ടു..
” എന്തിനാ കരയുന്നത് ” എന്ന് സ്നേഹപൂർവം ചോദിച്ചു.. ” നാട്ടിൽ ഞാൻ എന്തെങ്കിലും ചെയ്‌യേണ്ടതുണ്ടോ ” ഞാൻ ചോദിച്ചു. പരസ്പരം നോക്കി ഒരാൾ ” വേണ്ട ചേട്ടാ, അതൊക്കെ നമ്മുടെ ആർമി ചെയ്യുന്നുണ്ട്. വീട്, ഭക്ഷണം, വിദ്യാഭ്യാസം, സുരക്ഷ എല്ലാം തരുന്നുണ്ട്.. പക്ഷെ , ചേട്ടാ ഇതു മാത്രം പോരല്ലോ? “. എന്റെ കണ്ണിൽ ഈറൻ ആകുന്നുണ്ടോ എന്ന് തോന്നിയ നിമിഷങ്ങൾ..

“പിന്നെ എന്താ നിങ്ങൾക്കു വേണ്ടത്?”.. “ഇവിടെ ഉള്ള എല്ലാവരും വീട്ടിൽ പോയിട്ടു ഒരു വർഷമായി. യുദ്ധഭീഷണി ഉള്ളതുകൊണ്ട് ലീവ് കിട്ടുന്നില്ല. ഞങ്ങൾക്കു ജനിച്ച മകളെ ഒന്നെടുക്കാൻ ഒരുമ്മ കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. “

മറ്റൊരാൾ… “ചിലപ്പോ, ഒരുപക്ഷെ, അതിനു കഴിഞ്ഞെന്നും വരില്ല… എതു നിമിഷവും ഇല്ലാതാവാം
ചേട്ടൻ നാട്ടിൽ പോകുമ്പോൾ എതെങ്കിലും ഒരു പട്ടാളക്കാരന്റെ വീട്ടിൽ പോണം. മാസങ്ങൾ മാത്രം പ്രായമായ അവന്റെ കുഞ്ഞിനെ വാരിയെടുത്തു ഒരു ഉമ്മ കൊടുക്കണം. ഞങ്ങളുടെ ഉമ്മകൾ ചേട്ടൻ വഴിയെങ്കിലും അവർക്കു കിട്ടട്ടെ “… നിറഞ്ഞു തിങ്ങിയ എന്റെ കണ്ണീർ പൊട്ടി താഴെ വീണു.. പിന്നെ അവിടെ നിൽക്കാനായില്ല..

തിരിച്ചു പോകുമ്പോൾ ചിന്ത ഇതായിരുന്നു.. എല്ലാ സുരക്ഷേയോടും ജീവിക്കുന്ന രാഷ്ട്രങ്ങളും രാഷ്ട്ര നേതൃത്വങ്ങളും അവരുടെ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടും അഹന്ത കൊണ്ടും മനുഷ്യത്വമില്ലായ്മ കൊണ്ടും ഉണ്ടാക്കുന്ന യുദ്ധങ്ങൾ എന്തിനാണ്? ആർക്കുവേണ്ടിയാണ്? മനുഷ്യനുവേണ്ടിയോ അതോ ഒരിഞ്ചു ഭൂമിക്കുവേണ്ടിയോ? ആക്രമണം ഭ്രാന്ത് പിടിച്ചിരിക്കുന്ന രാഷ്ട്രങ്ങളോടാണ് ചോദ്യം.

ഭാരതത്തിനു മറ്റുള്ളവരെ ആക്രമിച്ച ഒരു ചരിത്രവും ഉണ്ടായിട്ടില്ല. അതുപോലെ അക്രമിച്ചവരെ വെറുതെവിട്ട ചരിത്രവും ഭാരതത്തിനുണ്ടായിട്ടില്ല.. ശക്തവും വ്യക്തവും ആയ ഒരു ഭരണകൂടമാണ് നമുക്കുള്ളത്. വേണ്ടതെന്താണെന്നു അവർക്കറിയാം.. അതവർ ചെയ്യുകയും ചെയ്യും. കൈയിലുള്ള ആയുധങ്ങളുടെ ശക്തിയല്ല, മറിച്, ധീരതയുടെ, ബുദ്ധിയുടെ, ത്യാഗത്തിന്റെ, വേഗതയുടെ, രാജ്യസ്നേഹത്തിന്റെ വെടിമരുന്നുകൾ കുത്തിനിറച്ച മനസ്സുള്ള നമ്മുടെ പട്ടാളക്കാറുണ്ട്, അവിടെ… നമ്മുടെ രക്ഷക്ക്… നമുക്കു, ഇവിടെ , സുഖമായുറങ്ങാം… ആ പട്ടാളക്കാരെയും ഭാരതത്തെയും കുറ്റം പറയുന്നവർ ഇന്ത്യക്കാരല്ല..

ആ പട്ടാളക്കാരുടെ ജീവൻ നഷ്ട്പ്പെടാതെ, നമ്മുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ അവർക്കു കഴിയട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം…

ജയ് ജവാൻ ജയ് ഹിന്ദ്

about devan facebook kuripp

Vyshnavi Raj Raj :