ആ റോള്‍ പൂര്‍ത്തിയാക്കും മുമ്പെ അവന്‍ പോയല്ലോ;പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബിലഹരി!

അന്തരിച്ച നടനും സംവിധായകനുമായ ജിബിത് ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ബിലഹരി.

ബിലഹരിയുടെ വാക്കുകള്‍

ഞങ്ങള്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ്. അങ്കമാലി കിടങ്ങൂര്‍ ആണ് സ്ഥലം. എന്റെ വീട്ടിലെ എല്ലാവര്‍ക്കും അവനെ അറിയാം. അവരൊക്കെ ഇതുകേട്ട് ഞെട്ടിയിരിക്കുകയാണ്. അനിയത്തി ശ്രീരഞ്ജിനിക്കും വലിയ ഷോക്കായിരിക്കുകയാണ്.

നെഞ്ചുവേദന വന്നപ്പോള്‍ ഗ്യാസ് ആയിരിക്കുമെന്നു കരുതി അതിന്റെ ഗുളികകള്‍ കഴിച്ചു. എന്നിട്ടും വേദനയും അസ്വസ്ഥകളും മാറാതിരുന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായി വണ്ടിയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ജിബിതിനു താഴെ ഒരു അനിയത്തിയാണ് ഉള്ളത്. അവള്‍ വിവാഹിതയാണ്.

ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു വെബ് സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ജിബിത്. അഭിനയിക്കുക മാത്രമല്ല, എനിക്കു വേണ്ട കുറേ സഹായങ്ങള്‍ ചെയ്തു തന്നിരുന്നു. ആ റോള്‍ പൂര്‍ത്തിയാക്കും മുമ്പെ അവന്‍ പോയല്ലോ. ലോകം അവസാനിച്ചാലും അപ്പുറത്ത് അവനുണ്ടാകും എന്നാണ് അവനെപ്പറ്റി ഞാന്‍ ചിന്തിക്കാറുളളത്. ഷോക്ക് വിട്ട് മാറുന്നില്ല, ചിരിക്കാതെ അവനെ കണ്ടിട്ടില്ല. എപ്പോഴും ഹെവി ചാര്‍ജ് ഉള്ള വ്യക്തിയാണ്.

വളരെ പാഷനേറ്റ് ആയ ഒരു നടനും സംവിധായകനുമായിരുന്നു ജിബിത്. നടനാവുക എന്നത് വളരെകാലമായി മനസ്സില്‍ കൊണ്ടു നടക്കുന്നതായിരുന്നു. സ്‌കൂള്‍കാലം കഴിഞ്ഞ്, പിന്നീട് അവന് സിനിമയോടുള്ള അഭിനിവേശം അറിഞ്ഞപ്പോള്‍ തൊട്ടാണ് വീണ്ടും കോണ്‍ടാക്ട് ചെയ്തു തുടങ്ങുന്നത്. അവന്‍ പറഞ്ഞു തന്ന എത്രയോ നിര്‍മ്മാതാക്കളെ ഞാന്‍ കഥകളുമായി ചെന്നു കണ്ടിരിക്കുന്നു. സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഒടുവില്‍ ഞങ്ങള്‍ തല്ലുകൂടും. പിന്നെ കുറെ നാള്‍ മിണ്ടാതിരിക്കും. പോരാട്ടം എന്ന സിനിമ ചെയ്യുമ്പോള്‍ അവനില്ല എന്റെ കൂടെ.

എന്റെ ചില മ്യൂസിക് വീഡിയോകളിലും അവന്‍ അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോരില്‍ പ്രാധാന്യമുള്ള ഒരു റോളിലെത്തിയിരുന്നു.ഇന്നിപ്പോള്‍ അവിടെ ചെന്നു കാണാന്‍ എനിക്കാകില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. കുറച്ചു ദിവസം കഴിഞ്ഞ് അവന്റെ വീട്ടിലൊന്നു പോണം.

about bilahari

Vyshnavi Raj Raj :