കഴിഞ്ഞ വർഷം ഇതേ സമയം ഞങ്ങൾക്കൊപ്പം ബാലുച്ചേട്ടനും ഉണ്ടായിരുന്നു!

കനത്ത മഴ കേരളത്തിൽ തുടരുകയാണ്. ഇത് രണ്ടാം വർഷമാണ് മലയാളികൾ പ്രളയത്തെ നേരിടുന്നത്.  ജീവിതത്തിൽ ഇതുവരെ  നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത്  തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ  പഠിപ്പിച്ചത്. ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും  മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല. 
മഴക്കെടുതിയില്‍ മുങ്ങിപ്പോയവര്‍ക്കായും ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ വലയുന്നവരെ സഹായിക്കാനായും കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ഉപ്പ് തൊട്ട്  കർപ്പൂരം വരെയും നൽകി  സഹായിക്കുന്നവര്‍ ധാരാളം. ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ് .

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ ഉഷാറില്ലെന്ന് തുടക്കത്തിൽ പരാതി ഉണ്ടായിരുന്നെങ്കിലും, പിന്നീടങ്ങോട്ട് പ്രളയത്തേക്കാൾ വേഗതയിലായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്. തിരുവനന്തപുരത്ത് നിന്നും മേയർ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ 54 ലോഡ് സാധനങ്ങളാണ് ഇതുവരെ മലബാറിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു സംഗീതജ്ഞൻ ബാലഭാസ്കർ. എന്നാൽ ഇക്കുറി ബാലഭാസ്കറിന്റെ ശൂന്യതയെ വേദനയോടെ ഓർക്കുകയാണ് സുഹൃത്തുക്കൾ.

‘ഈറ്റ് അറ്റ് ട്രിവാൻഡ്രം’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ബാലഭാസ്കറിനെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ ചിത്രങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“കഴിഞ്ഞ വർഷം, ഇതേസമയം ഞങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു, അരവിന്ദ് ചേട്ടൻ വഴി ഈ മനുഷ്യനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഈ വർഷം, അദ്ദേഹം ഞങ്ങൾക്കൊപ്പം ഇല്ല. എന്നാൽ നമുക്ക് അദ്ദേഹത്തെ നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ച് ഈ വർഷം കൂടുതൽ മുന്നോട്ട് പോകാം.” ഈ വാചകങ്ങളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ(2018) ഒക്ടോബർ രണ്ടിനാണ് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്കർ ഒരാഴ്ചയിലേറെയായി ചികിത്സയിൽ കഴിഞ്ഞു. ബാലഭാസ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-10-02 20:44:50Z | |

സെപ്റ്റംബർ 26ന് തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി മരിച്ചിരുന്നു.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.

“അസാമാന്യ ഊർജ്ജമായിരുന്നു ബാലഭാസ്കറിന്. കാമ്പസിലെ സൗഹൃദകൂട്ടായ്മയും ജന്മസിദ്ധമായ സംഗീതവും വയലിനോടുള്ള പ്രണയവും പരീക്ഷണങ്ങൾക്കുള്ള അക്ഷീണ പ്രയത്നവും ഒരുമിച്ചു കരുത്തു പകർന്ന ജീവിതം. സംഗീതത്തിന്റെ പുതു വഴികൾ നന്നേ ചെറുപ്രായത്തിൽ വെട്ടിത്തുറന്നു. യുവാക്കളുടെ മാത്രമായ വേറിട്ട വഴി. അവർ ആരുടെയും വഴിത്താരയിലൂടെ നടന്നില്ല. സ്വയം തെളിച്ച വഴികളിലൂടെ യാത്ര ചെയ്തു. ആരുടെയും അവസരങ്ങൾക്കു തടസ്സമായില്ല. ആരോടും അവസരങ്ങൾ തേടി നടന്നതുമില്ല. അയാൾ അവസരങ്ങളെ സ്വയം സൃഷ്ഠിക്കുക ആയിരുന്നു. സോളോയിൽ അറിയപ്പെടുന്ന കലാകാരനാണെങ്കിലും നാടകങ്ങൾക്കും, മൈമുകൾക്കും എന്തിനു നാടോടി നൃത്തത്തിനും അണിയറയിൽ നിന്ന് വയലിൻ വായിക്കും, കൂട്ടുകാർക്കു വേണ്ടി.

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.

about balabhaskar

Sruthi S :