സിനിമാജീവിതത്തിനിടയില്‍ ആടുജീവിതത്തിലെ നജീബിനോളം തന്നെ സ്വാധീനിച്ച മറ്റൊരു കഥാപാത്രമില്ലെന്ന് പൃഥ്വിരാജ് സുകുമാരന്‍. നജീബിന്റെ ജീവിതം തന്റെ ജീവിതത്തിലെ കാഴ്ചപ്പാടുകളെയാണ് സ്വാധീനിച്ചതെന്നും, തനിക്ക് അനുഭവപ്പെട്ട നൊമ്പരം സിനിമ കാണുന്ന പ്രേക്ഷകനും അനുഭവപ്പെട്ടാല്‍ പുസ്തകം പോലെ തന്നെ ഈ സിനിമയും വലിയ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞു. ബെന്യാമിന്റെ ആടുജീവിതം രണ്ടു ലക്ഷം കോപ്പികളായതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

നടന്റെ വാക്കുകൾ ഇങ്ങനെ…ആടുജീവിതം എന്നത് മലയാളി സമൂഹത്തിന് ഇന്ന് ഏറ്റവും വില കല്‍പ്പിക്കപ്പെട്ട, ബഹുമാനമര്‍ഹിക്കപ്പെട്ട നോവലുകളില്‍ ഒന്നാണ്. ബ്ലെസിയെയും എന്നെയും സംബന്ധിച്ചിടത്തോളം അതൊരു പുസ്തകം അല്ലെങ്കില്‍ സാഹിത്യ രചന എന്നതിനപ്പുറം ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതമാണ്. 2008ലാണ് ബ്ലെസിച്ചേട്ടന് ഈ പുസ്തകവുമായി എന്നെ സമീപിക്കുന്നത്. അന്നാണ് ഞാന്‍ ആദ്യമായി ആടുജീവിതം വായിക്കുന്നത്. 2021 ആയി, ഇത്രയും വര്‍ഷമായി മലയാളത്തില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഒരു സംവിധായകന് തന്റെ ജീവിതം മുഴുവന്‍ ഈ പുസ്തകം സിനിമയാക്കാന്‍ മാറ്റിവെച്ചു എന്ന് പറയുന്നത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനസിലാകും അത് എത്ര വലിയ ത്യാഗമായിരുന്നുവെന്ന്. ഇത്രയും വര്‍ഷം ഈ ചിത്രത്തിനായി മാറ്റിവെച്ചു എന്നത് തന്നെയാണ് മലയാളസിനിമാലോകത്തിന് ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിനും നജീബിന്റെ ജീവിതത്തിനും നല്കാന് കഴിയുന്ന ട്രിബ്യൂട്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ക്യാമറയ്ക്ക് മുന്നിലാണെങ്കിലും, എപ്പോഴൊക്കെയോ ചില നിമിഷങ്ങളിലെങ്കിലും നജീബിന്റെ മാനസികാവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത്, നമ്മള് ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും എവിടെയൊക്കെയോ സ്പര്‍ശിച്ച് പോകാറുണ്ട്, പക്ഷെ എന്റെ സിനിമാ ജീവിതത്തില്‍ നജീബിനോളം എന്നെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കഥാപാത്രമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നജീബ് ജീവിച്ചു തീര്‍ത്ത ജീവിതം എന്റെ ജീവിതത്തിലെ കാഴ്ച്ചപ്പാടുകളെയാണ് സ്വാധീനിച്ചിട്ടുള്ളത്. എന്റെ മനസില്‍ എനിക്ക് അനുഭവപ്പെട്ട നൊമ്പരം ആ സിനിമ കാണുന്ന പ്രേക്ഷകനും അനുഭവപ്പെട്ടാല്‍ പുസ്തകം പോലെ തന്നെ ഈ സിനിമയും വലിയ വിജയമാകുമെന്നാണ് എന്റെയും വലിയ പ്രതീക്ഷ.
നജീബ് എന്ന കഥാപാത്രത്തിന്റെ ഒഫീഷ്യല്‍ ഫോട്ടോ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നജീബ് ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നുപോയികൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രൂപഭാവങ്ങള്‍ എന്തായിരുന്നുവെന്ന് ഇന്നും ആര്‍ക്കും അറിയില്ല. ആ ഒരു ഫോട്ടോയുടെ ഒഫീഷ്യല്‍ റിലീസ് അല്ലെങ്കില്‍ ആദ്യം ജനങ്ങള്‍ അത് കാണുന്നത് ആടുജീവിതത്തിന്റെ 250-ാം എഡിഷന്റെ കവര്‍പേജായിട്ടായിരിക്കണം എന്നായിരുന്നു എന്റെയും ബ്ലെസിച്ചേട്ടന്റെയും ആഗ്രഹം.
നിര്‍ഭാഗ്യവശാല്‍ 2020 എന്ന വര്‍ഷം ലോകം അഭിമുഖീകരിക്കേണ്ടി വന്ന വലിയ മഹാമാരിയെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് നീണ്ടുപോയി. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് തീര്‍ത്ത്, നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ആടുജീവിതത്തിന്റെ 250-ാം എഡിഷനോ അല്ലെങ്കില്‍ 300-ാം എഡിഷന്റെയോ എന്റെ മുഖം നജീബായി കവര്‍ പേജിലൂടെ കാണട്ടെ എന്ന ശുഭപ്രതീക്ഷയിലാണ്.’
about an actor