ആരോപണം നിര്‍ഭാഗ്യകരം, ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല; അഭിരാമി

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിരാമി. സൂപ്പര്‍ ഹിറ്റായി മാറിയ ഗരുഡന്‍ ആണ് അഭിരാമിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നാല് വര്‍ഷത്തിന് ശേഷം അഭിരാമി അഭിനയിച്ച മലയാള സിനിമയാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഗരുഡന്‍. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാല്‍ നടനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നും സിനിമയെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി അഭിരാമി. സിനിമയെ ഒന്നും ബാധിച്ചിട്ടില്ലെന്നും സിനിമയെയും മറ്റു സംഭവങ്ങളെയും വേര്‍തിരിച്ചു കാണാനുള്ള ബുദ്ധിയും വിവേകവുമൊക്കെ പ്രേക്ഷകര്‍ക്ക് ഉണ്ടെന്നും അഭിരാമി പറഞ്ഞു.

അഭിരാമിയുടെ ആദ്യ സിനിമയായിരുന്നു പത്രം. അതിലേക്ക് തന്നെ വിളിച്ചത് സുരേഷ് ഗോപി ആണെന്ന് അഭിരാമി മുന്‍പ് പറഞ്ഞിട്ടുണ്ട്. അന്ന് മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അങ്ങനെ വര്‍ഷങ്ങളായി തനിക്ക് അറിയുന്ന ആളെ കുറിച്ച് ആരോപണം വന്നപ്പോള്‍ എന്ത് തോന്നി, എന്തുകൊണ്ട് അങ്ങനെയൊരു ആരോപണം എന്ന് ചിന്തിച്ചിരുന്നോ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം.

അങ്ങനെയൊന്നും താന്‍ ചിന്തിച്ചിട്ടില്ല. എന്നാല്‍ ആരോപണം നിര്‍ഭാഗ്യകരമായിരുന്നു എന്നും അഭിരാമി പറഞ്ഞു. ‘അദ്ദേഹത്തിനെതിരെ വന്ന ആരോപണം നിര്‍ഭാഗ്യകരമാണ്. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. ഒരു ആരോപണം നടത്തുമ്പോള്‍ അത് കുറച്ചുകൂടെ ആലോചിച്ചിട്ട് ആവാമായിരുന്നു എന്നെനിക്ക് തോന്നി. അത് വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് കൊണ്ടാണ്’. പക്ഷെ ഇത് പറയുമ്പോഴും ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് പറയാന്‍ കഴിയണം. സമൂഹം അതിനെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ അതിനെ തെറ്റായി ഉപയോഗിക്കാന്‍ പാടില്ല. അതാണ് എനിക്ക് പറയാനുള്ളത്,’ അഭിരാമി പറഞ്ഞു.

Vijayasree Vijayasree :