60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്! ആവേശത്തിൽ’ ഫഹദിന്റെ ലുക്കിന് പിന്നിൽ…

100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. സിനിമയിൽ ഫഹദിന്റെ കഥാപാത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രണ്ടാഴ്‌ച കൊണ്ട് റെക്കോഡ് കളക്‌ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതുവരെ 92 കോടിയാണ് ആവേശം വാരിക്കൂട്ടിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ചിത്രത്തിൽ ഫഹദിന്റെ മേക്കോവറാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വെള്ള ഷർട്ടും പാന്റ്‌സും കൂളിംഗ് ഗ്ലാസും കഴുത്തിലെ ചെയിനുകളും കയ്യിലെ റാഡോ വാച്ചും വളകളുമെല്ലാമാണ് ഈ ലുക്കിന്റെ പ്രത്യേകത. ഇപ്പോഴിതാ ഫഹദിന്റെ വസ്‌ത്രാലങ്കാരത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കോടികളുടെ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.


‘ഏകദേശം 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്. മുഴുവൻ ആഭരണങ്ങളും സ്വർണത്തിൽ പണിയിപ്പിച്ചതാണ്. വെള്ള വസ്‌ത്രത്തിനിണങ്ങുന്ന സ്റ്റൈൽ കൊണ്ടുവരാനാണ് ഹെവി ജുവലറി ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. കഥാപാത്രത്തിന് വേണ്ടി ഫഹദ് കാത് കുത്തി. മരതകം പതിപ്പിച്ച കമ്മലാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം മരതകം പതിപ്പിച്ച ഒരു ചെയിനുമുണ്ടായിരുന്നു. രങ്കണ്ണന്റെ വാഹനമായ പച്ച ക്വാളിസിനോട് മാച്ച് ആവാനാണ് മരതകം ഉപയോഗിച്ചത്. ഇതിനൊപ്പം റാഡോയുടെ വിന്റേജ് ക്ലാസിക് മോഡൽ ഗോൾഡൻ വാച്ചും കൈനിറയെ മോതിരങ്ങളും ഉണ്ടായിരുന്നു’, മഷർ പറഞ്ഞു.’രങ്കണ്ണൻ ധരിച്ച പെൻഡന്റുകളും ഒപ്പം കൊണ്ടുനടന്നിരുന്ന മിനിയേച്ചർ കത്തികളുമെല്ലാം പ്രത്യേകം ഡിസൈൻ ചെയ്‌തെടുത്തതാണ്. ഫഹദിന്റെ പേഴ്‌സണൽ മാനേജർ ഷുക്കൂറിനായിരുന്നു സെറ്റിൽ ആഭരണങ്ങളുടെ ചുമതല. എല്ലാം പെട്ടിയിലാക്കി അദ്ദേഹത്തെയാണ് ഏൽപ്പിച്ചിരുന്നത്. സെറ്റിൽ വരുമ്പോൾ പെട്ടി കോസ്റ്റ്യൂം വിഭാഗത്തെ ഏൽപ്പിക്കും. ഷൂട്ട് കഴിയുമ്പോൾ അതുപോലെ തിരികെ കൊടുക്കുകയും ചെയ്യും. ഇത്രയും സ്വർണം കോസ്റ്റ്യൂം വാനിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണിത്. ഷൂട്ട് കഴിഞ്ഞ ശേഷം സ്വർണമെല്ലാം പ്രൊഡക്ഷനിൽ തിരികെ ഏൽപ്പിച്ചതെന്നും മഷർ കൂട്ടിച്ചേർത്തു.

Merlin Antony :