ഞാന്‍ എന്നെ സ്വയം വിളിക്കുന്നത് വിമല്‍കുമാറാണെന്ന ;ദിലീപിന്‍റെ കുഞ്ഞിക്കൂനന്‍ റിലീസ് ചെയ്തിട്ട് 17 വര്‍ഷം പിന്നിട്ടു!

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് കുഞ്ഞിക്കൂനന്‍. 2002 ജൂലൈ 31നായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഡബിള്‍ റോളിലായിരുന്നു താരമെത്തിയത്. വിമല്‍കുമാര്‍, പ്രസാദ് ഈ രണ്ട് കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്.

ഞാന്‍ എന്നെ സ്വയം വിളിക്കുന്നത് വിമല്‍കുമാറാണെന്ന ഹിറ്റ് ഡയലോഗ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മലയാളത്തില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ തമിഴിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്തിരുന്നു. പേരഴകനെന്ന് പേരിട്ട ചിത്രത്തില്‍ ജ്യോതികയും സൂര്യയുമായിരുന്നു നായികനായകന്‍മാര്‍. നവ്യ നായരും മന്യയുമായിരുന്നു നായികമാരായി എത്തിയത്. സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ഗിന്നസ് പക്രു, നിത്യദാസ്, സലീം കുമാര്‍, മച്ചാന്‍ വര്‍ഗീസ്, നെടുമുടി വേണു തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നത്. 83 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 100 ദിവസത്തിലധികം ഓടിയ സിനിമ മികച്ച കലക്ഷനായിരുന്നു സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് ദിലീപ് എത്തിയത്. കൂനനാവുന്നതിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

കുഞ്ഞന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമ റിലീസ് ചെയ്തിട്ട് 17 വര്‍ഷം പിന്നിട്ടപ്പോള്‍ അടുത്ത ഇരട്ടവേഷത്തെക്കുറിച്ചാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ജനപ്രിയ നായകന്റെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയാണിത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന സിനിമ കൂടിയാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചിത്രത്തിലെ ഹാസ്യ രംഗങ്ങളും ഗാനവുമൊക്കെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

17 years of kunjikoonan movie

Sruthi S :