സ്വന്തം മിടുക്കും അഭിനിവേശവും സമര്‍പ്പണവും കൊണ്ടുമാത്രമാണ് കാക്കയെപ്പോലെയും അല്പം കുറഞ്ഞും നിറമുള്ള ചിലര്‍ കടന്നുകയറിയിട്ടുള്ളത്.. സത്യഭാമയുടെ പരിഹാസത്തിൽ അത്ഭുതമില്ല- വെള്ളാപ്പള്ളി

കലാരംഗം പ്രത്യേകിച്ച് ക്ലാസിക്കല്‍ കലാമേഖലയിൽ എക്കാലത്തും ‘വെളുത്തവരുടെ’ കുത്തകയായിരുന്നുവെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവിടെ സ്വന്തം മിടുക്കും അഭിനിവേശവും സമര്‍പ്പണവും കൊണ്ടുമാത്രമാണ് കാക്കയെപ്പോലെയും അല്പം കുറഞ്ഞും നിറമുള്ള ചിലര്‍ കടന്നുകയറിയിട്ടുള്ളത്. അവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം കിട്ടുന്ന പതിവുമില്ല. സംഘടനയുടെ പ്രസിദ്ധീകരണമായ ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കലാമണ്ഡലം ഹൈദരലിയെന്ന വിശ്വപ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലത്തില്‍നിന്നു നേരിട്ട വിവേചനങ്ങള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അമ്പലവാസികളല്ലാത്ത മേളക്കാരും സോപാന സംഗീതജ്ഞരും ഇന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങള്‍ക്കു പുറത്താണ് കലാവൈഭവം അവതരിപ്പിക്കുന്നത്.

കലാവേദികള്‍ കറുത്തവരുടേതു കൂടിയാണ്. കുഷ്ഠം ബാധിച്ച മനസ്സുകളാണ് മനുഷ്യന്റെ വര്‍ണവും ജാതിയും പണവും തേടിനടക്കുന്നത്. വര്‍ണവിവേചനത്തിന്റെയും ജാതിവെറിയുടെയും കാര്യത്തില്‍ മലയാളികളോളം കാപട്യമുള്ള മറ്റൊരു ജനസമൂഹമില്ലെന്നും ‘കറുപ്പെന്ന സത്യം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പട്ടികജാതിക്കാരനും കറുത്തനിറമുള്ളയാളുമായ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെ പരോക്ഷമായി, പറയാതെപറഞ്ഞ് നിറത്തിന്റെ പേരില്‍ നൃത്താധ്യാപിക സത്യഭാമ അപഹസിച്ചതില്‍ ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല. ഒരു കറുത്തസത്യം അറിഞ്ഞോ അറിയാതെയോ പറഞ്ഞെന്നേയുള്ളൂ.

കറുത്തവന് അടുക്കളപ്പുറത്തെ മുറ്റത്ത് കുഴികുത്തി ചേമ്പിലയിട്ട് കഞ്ഞിവിളമ്പിയ പാരമ്പര്യമുള്ള നാടാണു കേരളം. അതില്‍ മേനിപറഞ്ഞ് നടക്കുന്നവര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഈ ആചാരം ഇന്നും നിലനിന്നേനെ. നവോത്ഥാന നായകര്‍ ജീവനും ജീവിതവും നല്‍കി നേടിയെടുത്ത മൂല്യങ്ങള്‍ അപ്രസക്തമാകുന്ന കാഴ്ചകളാണു കേരളം കാണുന്നത്. അതിന്റെ പുതിയ ഉദാഹരണം മാത്രമാണ് സത്യഭാമയുടെ ജല്പനങ്ങള്‍. അവരെ പ്രസവിച്ച തള്ളപോലും ആ വാക്കുകള്‍ അംഗീകരിക്കുമോയെന്നു സംശയമാണ്. കറുത്ത കലാകാരന്മാര്‍ കഴിവും ആത്മസമര്‍പ്പണവും കൊണ്ട് മുന്നിലേക്കെത്തണമെന്നും അരങ്ങുകള്‍ കീഴടക്കി സത്യഭാമയെപ്പോലുള്ളവര്‍ക്കു മറുപടി നല്‍കണമെന്നും മുഖപ്രസംഗം നിര്‍ദേശിക്കുന്നു.

Merlin Antony :