സെക്‌സ് റാക്കറ്റടക്കം പുറത്ത്! മുകേഷും ജയസൂര്യയും അടക്കമുള്ള സിനിമാതാരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

നടനും എംഎല്‍എയുമായ മുകേഷും ജയസൂര്യയും അടക്കമുള്ള സിനിമാതാരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടിക്കെതിരെ ബന്ധുവായ യുവതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഒരു സംഘം ആളുകള്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചയാളാണ് നടിയെന്നും അവര്‍ക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി താന്‍ നല്‍കിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. മാത്രമല്ല കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.

2014 ല്‍ ചെന്നെയില്‍ വെച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായത് എന്നാണ് യുവതി പറയുന്നത്. അന്ന് അഞ്ചോ ആറോ മലയാളം, തമിഴ് സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ടായിരുന്നു. തന്റെ ഫസ്റ്റ് കസിനാണ് നടിയെന്നും 2014 ല്‍ താന്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയത്താണ് ഇവര്‍ സിനിമാ ഓഡീഷന്‍ എന്നും പറഞ്ഞ് ചെന്നൈയില്‍ കൊണ്ട് പോയത് എന്നും യുവതി പറയുന്നു. ‘എനിക്ക് 16 വയസേ ഉള്ളൂ. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് ഇവര്‍ കൂട്ടിക്കൊണ്ട് പോയത്. ആദ്യത്തെ ദിവസം കുഴപ്പമൊന്നുമില്ലാതെ പോയി,’ യുവതി പറയുന്നു. അണ്ണാനഗറിലായിരുന്നു നടി അന്ന് താമസിച്ചിരുന്നത്. ഞങ്ങള്‍ അവിടെ എത്തി പിറ്റേ ദിവസം ഓഡീഷന്‍ നടക്കുന്നു എന്ന് പറഞ്ഞ ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ നാലഞ്ച് പുരുഷന്‍മാരുണ്ടായിരുന്നു. എനിക്ക് മുന്‍പ് പരിചയമുള്ളവരല്ലായിരുന്നു. എന്നെ കണ്ട ഉടനെ തന്നെ മുഖത്തും മുടിയിലും തലോടി ഓക്കെ എന്ന് തമിഴില്‍ പറയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ തനിക്ക് അതില്‍ അസ്വസ്ഥത തോന്നി എന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അവര്‍ക്ക് വഴങ്ങാതെ ഞാന്‍ ബഹളം വെച്ചു. ഇതോടെ അതുവരെ നന്നായി പെരുമാറിയ നടിയുടെ തനിസ്വഭാവം പുറത്തെടുത്തു. അവര്‍ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ എല്ലാവരുടേയും ലൈഫ് സെറ്റിലാകും എന്നും താന്‍ ഇത്തരത്തില്‍ ഒരുപാട് പേരെ രക്ഷിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു. എന്നാല്‍ ഞാന്‍ വഴങ്ങിയില്ല. പിന്നീട് അണ്ണാനഗറിലേക്ക് വീട്ടിലേക്ക് തിരികെ വന്നു. അവിടെ നിന്ന് വേഗം നാട്ടിലേക്ക് മടങ്ങി പോരുകയായിരുന്നു എന്നും തന്റെ വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമെന്നും യുവതി വ്യക്തമാക്കി. തന്റെ ഭാവിയോര്‍ത്താണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. നടിക്ക് സിനിമയിലും പുറത്തും വലിയ ബന്ധമുണ്ട് എന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത് തുറന്ന് പറയാന്‍ അവസരം ലഭിച്ചത് എന്നും യുവതി പറഞ്ഞു.

തന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് നടി പറഞ്ഞത് എന്നും യുവതി പറഞ്ഞു. പിന്നീട് അവരുമായി യാതൊരു ബന്ധത്തിനും പോയിരുന്നില്ല എന്നും എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞ് ചെന്നൈയില്‍ മുഴുവന്‍ പ്രശ്‌നമാണ് എന്ന് പറഞ്ഞ് തങ്ങളെ സമീപിച്ചു എന്നും അവരുടെ മകള്‍ ആ സമയം മുട്ടത്ത് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു. തങ്ങള്‍ക്ക് സഹായിക്കാനാവില്ല എന്ന് അമ്മ പറഞ്ഞെങ്കിലും ഒരു ദിവസം രാത്രി ഒരു മണിക്ക് നടി വീട്ടിലേക്ക് കയറി വന്നെന്നും പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് പോയത് എന്നും യുവതി പറഞ്ഞു. താന്‍ അവരുമായി യാതൊരു കോണ്‍ടാക്ടും പുലര്‍ത്തിയിരുന്നില്ല എന്നും യുവതി വ്യക്തമാക്കി.

അതേസമയം, ബന്ധുവായ യുവതിയുടെ പരാതി വ്യാജമാണെന്ന് നടിയും പ്രതികരിച്ചു. വ്യക്തിവൈരാഗ്യം ആണ് ഇതിന് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിന്റെ വൈരാഗ്യം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. 2014ൽ തന്റെ ഷൂട്ടിങ് സെറ്റിൽ ഇവർ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം കാണാൻ സാധിച്ചിരുന്നില്ല. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് നടി ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്നും താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞെന്നായിരുന്നു നടിയുടെ പരാതി.

Merlin Antony :