സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു.. പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ- ശാരദ

മലയാള സിനിമയിൽ ഇപ്പൊ നേരിടുന്ന പ്രശനത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹേമ കമ്മിറ്റി അംഗമായിരുന്ന നടി ശാരദ. ഹേമ കമ്മിറ്റി റിപ്പോർട്ട് വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്ന് ശാരദ ഒരു സ്വകാര്യ ചാനലിനോട് നടത്തിയ പ്രതികരണത്തിൽ ആവശ്യപ്പെട്ടു. സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു. തന്റെ കാലത്ത് അഭിമാനത്തെ കരുതിയും ഭയം കാരണവും സ്‌ത്രീകൾ തുറന്നുപറഞ്ഞിരുന്നില്ല.

എന്നാൽ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്‌ക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്ന് ശാരദ പറഞ്ഞു. റിപ്പോ‌ർട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ ആണെന്നും നടി പറഞ്ഞു. അഞ്ചാറ് വർഷം മുൻപെ കമ്മിറ്റിയ്‌ക്കായി റിപ്പോർട്ടിൽ എഴുതിയ കാര്യങ്ങളെക്കുറിച്ച് ഓർമ്മയില്ല. ഹേമാ മാഡം വളരെനല്ല ആളാണ്. അവരോട് ചോദിച്ചാൽ വിവരം തരുമെന്നും ശാരദ പറഞ്ഞു. 2017 നവംബർ 16നാണ് ജസ്‌റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റി സ‌ർക്കാർ രൂപീകരിച്ചത്. 233 പേജുള്ള റിപ്പോർട്ട് പുറത്തുവന്നതിൽ ചില പേജുകളിലെ ഭാഗങ്ങൾ പുറത്തുവിട്ടിട്ടില്ല.

Merlin Antony :