വെറുമൊരു നന്ദി വാക്ക് പറഞ്ഞു നിങ്ങളുടെ ബന്ധത്തെ കുറച്ച് കാണാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് നിങ്ങളോട് സ്നേഹം മാത്രം! വിനോദിന്റെ മരണശേഷം സഹോദരിയുടെ വാക്കുകൾ ചങ്ക് തകരും

ചുരുങ്ങിയ കാലത്തിനിടയിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് വിനോദ് തോമസ്. കഴിഞ്ഞ ദിവസം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കോട്ടയത്തെ പാമ്പാടിയിൽ ഹോട്ടലിന് മുന്നിലാണ് വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്റെ അപ്രതീക്ഷിത മരണത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പെടെ പലരും വേദനകൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിനോദിന്റെ സഹോദരി ഹണി സഹോദരന്റെ മരണശേഷം പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ആരാധകരിൽ വേദന നിറയ്ക്കുന്നത്.

എന്റെ സഹോദരൻ വിനോദ് തോമസിന്റെ ആകസ്മിക വേർപാടിൽ ആദിയോടന്തം കൂടെ നിൽക്കുകയും, ദുഖത്തിൽ പങ്കുചേരുകയും, അനുശോചനം രേഖപെടുത്തുകയും, സാന്നിധ്യം കൊണ്ടും, സാമീപ്യം കൊണ്ടും എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന എല്ലാവരോടും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തികൊള്ളട്ടെ. വിനോദിനെ കാറിൽ നിന്നും പുറത്തെടുത്തവർ, പാമ്പാടി താലൂക് ഹോസ്പിറ്റലിൽ എത്തിച്ചവർ, ഹോസ്പിറ്റൽ ജീവനക്കാർ, പാമ്പാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റൽ ജീവനക്കാർ, കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാർ, ആംബുലൻസ് ഡ്രൈവർ, മന്ദിരം ഹോസ്പിറ്റലിലെ ജീവനക്കാർ, മീനടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ, കോട്ടയം മുൻസിപ്പാലിറ്റിയിലെ ജീവനക്കാർ, എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

ദൂരത്തുനിന്നും, ചാരത്തുനിന്നും എത്തിച്ചേർന്ന ബന്ധുക്കളോടും, പരിചയക്കാരോടും നന്ദി അറിയിക്കുന്നു. വിനോദിന്റെ ജീവിതവും, സ്വപ്നവും ആയിരുന്ന അഭിനയരംഗത്തു അവസരങ്ങൾ നൽകിയ നിർമ്മാതാക്കൾ , സംവിധായകർ, അതിലെ അണിയറ പ്രവർത്തകർ, കൂടെ അഭിനയിച്ചവർ എല്ലാവരോടും ഒരുപാടൊരുപാട് നന്ദി. ഇനി നന്ദിയോടെ ഓർക്കുന്നത് വിനോദ് തന്റെ ജീവനോളം സ്നേഹിച്ച സൗഹൃദങ്ങളെ ആണ്.

വിനോദ് സ്നേഹിച്ചതിലും ഉപരി വിനോദിനെ സ്നേഹിക്കുകയും, ഹൃദയത്തിൽ കൊണ്ടുനടക്കുകയും ചെയ്ത സുഹൃത്തുക്കൾ. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും മുമ്പിൽ വെറുമൊരു നന്ദി വാക്ക് പറഞ്ഞു നിങ്ങളുടെ ബന്ധത്തെ കുറച്ച് കാണാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് നിങ്ങളോട് സ്നേഹം മാത്രം, അവസാനത്തോളം വിനോദിന്റെ കൂടെ നിന്നതിനു, ഇത്രത്തോളം വിനോദിനെ ചേർത്ത് പിടിച്ചതിനു, എല്ലാത്തിനും.” എന്നാണ് ഹണി കുറിച്ചത്.

ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണു മീനടം കുറിയന്നൂർ സ്വദേശിയായ നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. കാർബൺ മോണോക്സൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

Merlin Antony :