വാക്കു പാലിച്ചതിലും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്ന തീരുമാനമെടുത്തതിലും ദളപതിയ്ക്ക് എല്ലാ സന്തോഷത്തോടും കൂടി സല്യൂട്ട്! അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ ലോകത്തിന് ആവശ്യമാണ്.. നടന് പൂർണ സപ്പോർട്ട് നൽകി സിനിമാതാരങ്ങൾ

ഇളയ ദളപതി വിജയ് യുടെ രാഷ്ട്രീയപ്രവേശനം തമിഴകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല സിനിമാതാരങ്ങളും നടന് പൂർണ സപ്പോർട്ട് നൽകുകയാണ്. അറ്റ്‌ലി, അപർണ ദാസ്, ലോറൻസ്, ചേരൻ, സിബി ഭാഗ്യരാജ്, ശാന്തനു, അനിരുദ്ധ്, കാർത്തിക് സുബ്ബരാജ്, വരലക്ഷ്മി ശരത്കുമാർ, സതീഷ് തുടങ്ങി നിരവധിപ്പേരാണ് വിജയ്‌യ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. വാക്കു പാലിച്ചതിലും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്ന തീരുമാനമെടുത്തതിലും ദളപതിയെ എല്ലാ സന്തോഷത്തോടും കൂടി സല്യൂട്ട് ചെയ്യുന്നു. ആരാധകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ ബിഗ് സ്‌ക്രീനിൽ മിസ് ചെയ്യുമെങ്കിലും, അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ ലോകത്തിന് ആവശ്യമുള്ളതിനാൽ ഈ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കുന്നുവെന്നും നടൻ സത്യരാജിന്റെ മകനും നടനുമായ സിബി സത്യരാജ് കുറിച്ചു. ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിനു താൽക്കാലിക വിരാമമിട്ട് രാഷ്ട്രീയത്തിൽ തന്നെ തന്റെ പൂർണ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും നടൻ ഔദ്യോഗികമായി പുറത്തുവിട്ട കത്തിൽ പറയുന്നുണ്ട്. തന്റെ അറുപത്തിയൊൻപതാം സിനിമയിലൂടെ സിനിമാ കരിയറിന് ഇടവേള ഇടാനാണ് നടന്റെ തീരുമാനം. ഇതോടെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിനു ശേഷം വരുന്ന വിജയ് ചിത്രമാകും ദളപതി 69. എന്നാൽ ഈ സിനിമ ആരു ചെയ്യുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആർആർആർ സിനിമയുടെ നിർമാതാക്കളായ ഡിവിവി ദനയ്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തിൽ വിജയ് നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ സംവിധായകൻ ആരെന്നത് വ്യക്തമല്ല. കരിയറിന്റ ഏറ്റവും ഉന്നതയിൽ നിൽക്കുന്ന സമയത്ത് വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ ചെറിയ നിരാശ അദ്ദേഹത്തിന്റെ ആരാധകരിലും പ്രകടമാണ്. എന്നിരുന്നാലും വിജയ് തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ എല്ലാ പിന്തുണയോടും കൂടി ഇവർ ഒപ്പമുണ്ടാകുമെന്നതും തീർച്ച.

49-ആം വയസ്സിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ജനുവരി 26 ന് തന്റെ വീട്ടിൽ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ദില്ലിയിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കിയത്.

Merlin Antony :