രണ്ടുംകൽപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം… ബാലഭാസ്‌കറിന്റെ അവസാന യാത്ര പുനരാവിഷ്‌കരിക്കും; ബാലഭാസ്‌കര്‍ അവസാനം സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്

വാഹനാപകടത്തിന് മുൻപ് ബാലഭാസ്‌കര്‍ അവസാനം സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷ സംഘം. കഴിഞ്ഞ സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്ത് വെച്ച്‌ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടശേഷം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന് മുന്നിലെ ചോരപ്പാടുകള്‍ ഒരാള്‍ തുടച്ചുനീക്കി എന്ന ദൃക്‌സാക്ഷി മൊഴിയും പരിശോധിക്കും. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ യാത്രയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി ബാലഭാസ്‌കറും കുടുംബവും അപകട ദിവസം സഞ്ചരിച്ച വഴികളിലൂടെ അതേസമയത്ത് സഞ്ചരിച്ച്‌ സ്ഥിതി വിലയിരുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. സ്വര്‍ണ്ണ കടത്ത് സംഘമാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

അപകടത്തില്‍ ബാലഭാസ്‌കറും കുഞ്ഞും മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യലക്ഷ്മിയും ഡ്രൈവറും രക്ഷപ്പെടുകയും ചെയ്തു. അന്ന് തന്നെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ അദ്ദേഹത്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. അപകടം സംഭവിച്ച സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും.

Sruthi S :