മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും വെബ് സീരിസ് നടിയുമായ ദിയ ഗൗഡയ്ക്ക് ( ഖദീജ)നേരേ സൈബർ ആക്രമണം. യു ട്യൂബറും മലയാളം അഡൽറ്റ് വെബ് സീരിസുകളിലെ നായികയുമായ ദിയയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. മകന്റെയും ഭർത്താവിന്റെയും മരണത്തിന് കാരണക്കാരി എന്ന് ആരോപിച്ചാണ് ദിയയ്ക്ക് എതിരെ ആക്രമണം. ദിയയുടെ ഭർത്താവ് ഷെരിഫിനെയും നാലു വയസുള്ള മകൻ അൽഷിഫാഫിനെയും കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണംതുരുത്തിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അഡൽറ്റ് കണ്ടന്റ് വെബ് സീരിസ് നിർമ്മാതാക്കളായ യെസ്മയുടെ പാൽപ്പായസം സീരിസിൽ അഭിനയിച്ചതിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട നടിയാണ് ദിയ. നിരവധി അഡൽറ്റ് വെബ് സീരിസിൽ ദിയ അഭിനയിച്ചിട്ടുണ്ട്. ആറു വർഷം മുൻപാണ് വളാഞ്ചേരി സ്വദേശി ഷെരീഫും ചാവക്കാട് സ്വദേശി ഖദീജയും ഒന്നിച്ചത്. ഇരുവ രുടെയും രണ്ടാം വിവാഹമായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുൻപാണ് മകനെയും കൂട്ടി ഷെരീഫ് മണ്ണംതുരുത്തിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ആലുവയിലെ ഫ്ളാറ്റിൽ തന്നെയായിരുന്നു ഖദീജ. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകനെയും വീടിന്റെ ഒന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഇയാൾ ദിയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരം ദിയ മണ്ണംതുരുത്തിയിലെ സുഹൃത്തിനെ വിളിച്ച് അറിയിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാൻ ദിയ എത്തിയില്ലത്രേ.