പ്രണയിച്ചു ഒളിച്ചോടി വിവാഹം കഴിച്ചു; വാഹനാപകടത്തിൽ മകൾ മരിച്ചെന്ന് പിതാവിന്റെ പോസ്റ്റർ

ഇഷ്ടപ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിന് മകള്‍ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്കാര ചടങ്ങിന്‍റെ സമയവും കുറിച്ച്‌ പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്നാട്ടിലാണ് സംഭവം. കുപ്പുരാജപാളയത്ത് താമസിക്കുന്ന പെണ്‍കുട്ടി ദീര്‍ഘകാലമായി യുവാവുമായി പ്രണയത്തിലായിരുന്നു.

യാവാവിന്‍റെ അമ്മ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഒളിച്ചോടി വിവാഹം കഴിച്ചതെന്ന് ഇരുവരും പറയുന്നു. ജൂണ്‍ ആറിനാണ് പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്.

വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് ഗ്രാമത്തില്‍ ഇയാള്‍ ഒട്ടിക്കുകയായിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി വിവാഹത്തിന് പിന്നാലെ യുവദമ്പതികള്‍ പൊലീസില്‍ ബന്ധപ്പെട്ടു. ഇരുവരുടേയും മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും തനിക്ക് മകളില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവിന്‍റെ മാതാവ് പറഞ്ഞു.

Noora T Noora T :