ദിലീപ് അപകടങ്ങളിലേക്കാണ് പോകുന്നത്… നിങ്ങൾ അധോലോകം ചെയ്തോളൂ, കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം; പറ്റിക്കരുതെന്ന് ശാന്തിവിള

ഈ വർഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രം, തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം, ദക്ഷിണേന്ത്യൻ സിനിമയിൽ നിലവിൽ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകർ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളുമായി എത്തിയ സിനിമയാണ് ബാന്ദ്ര. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എന്നാൽ ഈ ചിത്രത്തിന് നെ​ഗറ്റീവ് പറഞ്ഞെന്ന പേരിൽ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ കേസും എടുത്തതൊക്കെ വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ സിനിമ റിവ്യൂവേഴ്സിനെ വിമർശിച്ച ദിലീപിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുകയാണ്.സാധാരണ പ്രേക്ഷകനായിരുന്നെങ്കിൽ മോശം സിനിമകൾക്ക് ദിലീപ് കൈയ്യടിക്കുമോയെന്നും ശാന്തിവിള ചോദിക്കുകയാണ്. ദിലീപ് കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണമെന്നും പ്രേക്ഷകനെ വിശ്വാസത്തിലെടുക്കണമെന്നുമാണ് തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ആക്ഷൻ സൗണ്ടിൽ പറയുന്നത്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു… ബാന്ദ്ര കാണരുതെന്ന് ചിലർ പറഞ്ഞിട്ടും എന്റെ സിനിമ കണ്ടു എന്നാണ് ദിലീപ് പറയുന്നത്. മറ്റ് ഭാഷ ചിത്രങ്ങൾക്ക് കൈ അടിക്കുന്നവർ നമ്മുടെ ഭാഷ ചിത്രങ്ങൾക്ക് കൈ അടിക്കണം എന്നാണ് ദിലീപ് പറയുന്നത്. ദിലീപേ ജയിലർ കണ്ടാൽ നമ്മൾ കൈ അടിച്ച് പോകും. മോഹൻലാലിനെയൊക്കെ നമ്മൾ കാത്തിരിക്കും. അതിന്റെ മേക്കിംഗും സ്ക്രിപ്റ്റിങ്ങും അങ്ങനെയാണ്. പിന്നെ ജയിലറിന്റെ ഫ്ലാഷ് ബാക്ക് ഒക്കെ കാണാൻ തന്നെ രസമാണ്. അത്ര രസമായി എടുത്ത് വെച്ചാൽ അല്ലേ ദിലീപേ ആൾക്കാർ കാണു. തല്ലുപൊളി സിനിമകൾക്ക് എങ്ങനെ കൈയ്യടിക്കും ദിലീപേ. ദിലീപ് നടനല്ലെന്ന് വിചാരിക്ക്, സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി അറുബോറൻ സിനിമ കാണാൻ ഇരുന്നാൽ കൈയ്യടിക്കുമോ? നിങ്ങൾ ഞങ്ങളെ വിശ്വസിക്കണമെന്ന് പറഞ്ഞാൽ ആരെ? ദിലീപിനെ ജനങ്ങൾ വിശ്വസിച്ചിരുന്നു. ദിലീപിനെ ആളുകൾക്ക് ഇഷ്ടമാണ്. ദിലീപിന്റെ സിനിമകൾക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടെന്നുള്ള വിശ്വാസം മലയാളികൾക്ക് ഉണ്ട് ദിലീപേ.

നിങ്ങൾ ആ വിശ്വാസം ഇനിയും ആർജിച്ചെടുക്കണം. ഇപ്പോൾ സിഐഡി മൂസയുടെ രണ്ടാം ഭാഗം എടുക്കാൻ പോകുന്നുവെന്ന് വിചാരിക്ക്, പൊട്ടി പാളീസായിപ്പോകും. കാരണം സിഐഡി മൂസ ദിലീപിൽ മാത്രം നിൽക്കുന്ന പടമല്ല, ജഗതിയെന്നൊരു അളിയൻ ക്യാരക്ടർ ഉണ്ടായിരുന്നു, കാപ്റ്റൻ രാജു എന്ന സിഐഡി, പിന്നെ ആ സിനിമയിൽ ഒരു ഭാവന എന്ന നടിയുണ്ടായിരുന്നു. ഈ ഘടകങ്ങളൊന്നുമില്ലാതെ എങ്ങനെയാണ്. സിഐഡി മൂസ എന്ന് എന്തിനാണ് ഇടുന്നത്, സിഐഡി കൊച്ചാപ്പിയെന്ന് ഇട്ടാൽ പോരെ. ദിലീപ് അപകടങ്ങളിലേക്കാണ് പോകുന്നത്.

ദിലീപ് കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം. കഴിഞ്ഞ 10 വർഷത്തിനിടെ സിനിമയ്ക്കുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം. അല്ലാതെ പ്രേക്ഷകനെ പറ്റിക്കാനുള്ള ഞൊണുക്ക് വേലകളുമായി പോകരുത്. ദിലീപിനെ ഇഷ്ടമായത് കൊണ്ടാണ് പറയുന്നത്. നിങ്ങളെ മാത്രം വെച്ച് ജോണി ആന്റണി എന്ത് ചെയ്യാനാണ്. നിങ്ങളും ജോണി ആന്റണിയും ഉദയകൃഷ്ണനും ചേർന്നാൽ സിഐഡി മൂസ ഉണ്ടാകുമോ? ആകില്ല എന്നാണ് എന്റെ വിശ്വാസം.ചുളുക്ക് പരിപാടികൾ കാണിച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കാതെ വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്തൂ ദിലീപേ. നിങ്ങൾ അധോലോകം ചെയ്തോളൂ,റൺവേ, ചെസ് പോലുള്ള വ്യത്യസ്തമായ സിനിമകൾ ചെയ്തോളൂ. അല്ലാതെ സിഐഡി മൂസയുടെ രണ്ടാം ഭാഗമല്ല. ചാന്തുപൊട്ടൊന്നും ഇനി ചെയ്യരുത്. നിങ്ങൾ ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ചെയ്തില്ലേ. സിഐഡി മൂസയുടെ രണ്ടാം ഭാഗം എടുക്കരുത്. നിങ്ങൾ പ്രേക്ഷകരെ വിശ്വസിക്കണം. ആ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്നും പറഞ്ഞു നിർത്തുകയാണ് ശാന്തിവിള.

Merlin Antony :