ത്രികോണ മത്സരത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ നേടാനായാൽ വിജയിക്കുമെന്ന് എൻ.ഡി.എ പ്രതീക്ഷ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിക്ക് ഇനി ഒമ്പതുനാൾ, മൂന്നു മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇക്കുറി തൃശൂർ. ബി.ജെ.പിക്കായി മോദിയും കോൺഗ്രസിനായി ഖാർഗെ, ഡി.കെ. ശിവകുമാർ എന്നിവരും എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡി. രാജയും എല്ലാം പ്രചാരണം നടത്തിയതോടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി തൃശൂർ മാറി. തുല്യശക്തികളുടെ പോരാട്ടത്തിൽ വോട്ടെടുപ്പിന് ശേഷമുള്ള അവകാശ വാദങ്ങളിലും മുന്നണികൾ തമ്മിൽ പോര് നടക്കുന്നു. ഇതോടൊപ്പം വോട്ട് മറിക്കൽ ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ആര് ജയിച്ചാലും മറ്റ് രണ്ട് മുന്നണികളിലും പാർട്ടികളിലും പൊട്ടിത്തെറി കൂടി പ്രവചിക്കുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകർ. ഇക്കുറിയില്ലെങ്കിൽ ഇനിയില്ല എന്നാണ് ബി.ജെ.പിയും എൻ.ഡി.എയും പറയുന്നത്. കേരളത്തിൽ താമര വിരിയുന്നത് തൃശൂരിൽ നിന്നാകുമെന്നും അവർ പറയുന്നു. ത്രികോണ മത്സരത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ നേടാനായാൽ വിജയിക്കുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. സ്ത്രീ വോട്ടർമാരിൽ തന്നെയാണ് പ്രതീക്ഷയർപ്പിക്കുന്നതും. എന്നാൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാകാതെ വരികയും മറ്റ് രണ്ട് മുന്നണികൾക്ക് ഒന്നിന് വീഴുകയും ചെയ്താൽ നിരാശയാകാം ഫലമെന്ന വിലയിരുത്തലുമുണ്ട്.

Merlin Antony :