തിയേറ്ററിൽ വെടിവെപ്പ് !! മലൈയ്‌ക്കോട്ടെ വാലിബൻ പ്രദർശനം നിർത്തി.. രണ്ടു തിയേറ്ററിലെയും ആക്രമണത്തിനു പിന്നിൽ ഒരേ സംഘത്തിൽ പെട്ടവരാണെന്ന് പോലീസ്

പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പേരു മുതല്‍ നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ലിജോയും മോഹൻലാലും ആദ്യമായി ഒന്നിച്ചത് കൊണ്ട് തന്നെ വൻ ഹൈപ്പും ആകാംക്ഷയും ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാൽ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലിജോ-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ വന്ന മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തിയ വാർത്തകളാണ് പുറത്ത് വരുന്നത്.

തിയേറ്ററിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചത്. സിനിപ്ലസ് വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെയും വോണിലെയും തിയേറ്റേറുകളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനെ തുടർന്ന് കാനഡയിലെ എല്ലാ സിനിമാ ശാലകളും അടച്ചു. രണ്ടു തിയേറ്ററിലെയും ആക്രമണത്തിനു പിന്നിൽ ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിനെ തുടർന്നാണ് മലൈയ്‌ക്കോട്ടെ വാലിബന്റെ പ്രദർശനം നിർത്തി വെച്ചിരിക്കുന്നത്.

സമീപകാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തത്ര ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ സിനിമയ്ക്ക് പല കോണുകളിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ ആരവം തീർത്തു മുന്നേറുകയാണ്. ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

അതേസമയം മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തിയിരുന്നു. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട് ഘടകങ്ങൾ മലൈക്കോട്ടൈ വാലിബനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. അമർ ചിത്രകഥ, പഞ്ചതന്ത്രകഥ, മറ്റുകോമിക് പുസ്തകങ്ങൾ എന്നിവയും ചിത്രത്തിന് ബലമേകിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം തന്നെ വിഷമിപ്പിച്ചു. അത്രയും അധ്വാനിച്ചാണ് സിനിമയെടുത്തത്, അത് ആഘോഷിക്കണമെന്നല്ല പറയുന്നത്.

വിമർശനങ്ങളെ ആ രീതിയിലെടുക്കും. എന്നാൽ വാലിബന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ ചർച്ച തികച്ചും തെറ്റായ ദിശയിലായിരുന്നുവെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. “എനിക്കാ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ടദുദിവസങ്ങളിലെ പ്രതികരണങ്ങൾ. ഒന്നരവർഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തിൽ ഇന്നേവരെ വന്നതിൽ ഏറ്റവും മോശം സിനിമ എന്ന ചർച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഃഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്. എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ലെന്നും ലിജോ പറഞ്ഞു. ഒരു സിനിമയുടെപേരിൽ പ്രേക്ഷകർ പരസ്പരം കല്ലേറു നടത്തുന്നത് അം​ഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കിൽ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിർബന്ധിക്കരുത്. സിനിമയുടെ യഥാർത്ഥ താളം എന്താണെന്ന് മനസിലാക്കത്തക്കവിധമുള്ള മറ്റൊരു ട്രെയിലർ ഇറക്കാമായിരുന്നെന്നും ലിജോ കൂട്ടിച്ചേർത്തിരുന്നു.

Merlin Antony :