മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെ അഭിനയത്തെ കുറിച്ച് വാനോളം പുകഴ്ത്തിയ സന്ദീപാനന്ദഗിരി ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണെന്ന് പറഞ്ഞു. ചിത്രത്തിലെ അഭിനയത്തിൽ ഒസ്‌കാറിൽ കുറഞ്ഞ പുരസ്‌കാരമൊന്നും മമ്മൂട്ടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
സന്ദീപാനന്ദഗിരിയുടെ വാക്കുകളിലേക്ക്…
ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്. ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്. ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ. ആൽഫ,ഫ്രാൻസിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി, പച്ച മഞ്ഞ ചുവപ്പ്, അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!
മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ! ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ,സിദ്ധാർഥ്, അമൽഡ ലിസ് ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!