ഏറ്റവും അടുത്ത സുഹൃത്ത്… അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു; വിജയകാന്തിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

ഇപ്പോഴിതാ വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ, പൊതു പ്രവ‍ർത്തനത്തിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കുറിച്ചു.‌ ‘തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശാശ്വതമായ സ്വാധീനം അദ്ദേഹം ചെലുത്തി. അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു. ഒരു അടുത്ത സുഹൃത്തായിരുന്നു, വർഷങ്ങളായി അദ്ദേഹവുമായുള്ള ഇടപെടലുകൾ ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. ഈ ദുഃഖത്തിൽ, എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അദ്ദേഹത്തിന്റെ നിരവധി അനുയായികളോടുമൊപ്പമുണ്ട്’, പ്രധാനമന്ത്രി കുറിച്ചു.

Merlin Antony :