അത് വളരെ സത്യമായ കാര്യമാണ്.. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും ഞങ്ങളെ അത്ഭുതപ്പെടുത്തി..വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്!! വെളിപ്പെടുത്തലുമായി ഐശ്വര്യ

വിവിധ മേഖലകളിലെ സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയുമൊക്കെ ഒരുമിച്ച് കൊണ്ടുവന്ന് താന്‍ മനസില്‍ കണ്ടത് സ്ക്രീനില്‍ എത്തിക്കുക എന്നതാണ് ഒരു ഡയറക്ടറുടെ മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ഒരു സിനിമയുടെ പ്രൊഡക്ഷന്‍ ഘട്ടം ഡയറക്ടര്‍ക്ക് മുന്നില്‍ പല അപ്രതീക്ഷിത പ്രതിബന്ധങ്ങളും സൃഷ്ടിക്കും. ഇപ്പോഴിതാ ഒരു സംവിധായിക എന്ന നിലയില്‍ തനിക്ക് മുന്നിലെത്തിയ അത്തരമൊരു പ്രതിബന്ധത്തെക്കുറിച്ച് പറയുകയാണ് സംവിധായികയും രജനികാന്തിന്‍റെ മകളുമായ ഐശ്വര്യ രജനികാന്ത്. വിഷ്ണു വിശാല്‍ നായകനായി, രജനി അതിഥിവേഷത്തിലെത്തിയ ചിത്രം പക്ഷേ തിയറ്ററില്‍ വമ്പന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ അതിന്‍റെ ചിത്രീകരണത്തിനിടെ താന്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് പറയുകയാണ് ഐശ്വര്യ.

സിനിമയുടെ ഫുട്ടേജ് നഷ്ടമായെന്നും പിന്നീട് റീഷൂട്ട് ചെയ്യുകയായിരുന്നുവെന്നുമൊക്കെ പ്രചാരണമുണ്ടായിരുന്നു. ഇത് അക്ഷരംപ്രതി സത്യമാണെന്ന് പറയുന്നു ഐശ്വര്യ, സിനിമാ വികടന് നല്‍കിയ പുതിയ അഭിമുഖത്തില്‍. “അത് വളരെ സത്യമായ കാര്യമാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു അത്. ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍ കാണാതെപോയി. ഹാര്‍ഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്. ഞങ്ങളുടെ ഷൂട്ടിംഗ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. യൂണിറ്റ് എന്ന് പറഞ്ഞാല്‍ 1000- 2000 ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല.”

“ക്യാമറ ആംഗിളുകളെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു. 21 ദിവസം ചിത്രീകരിച്ച ഫുട്ടേജും അത്തരത്തില്‍ നഷ്ടമായി. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഷൂട്ടിം​ഗ് അവസാനിച്ചിരുന്നു. വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ​ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ​ഗെറ്റപ്പ് മാറ്റി. ഫുട്ടേജ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റീ ഷൂട്ട് ഒട്ടുമേ സാധ്യമായിരുന്നില്ല. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടും എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു”, ഐശ്വര്യ പറയുന്നു. എന്നാല്‍ ഇത് സംഭവിച്ചിട്ടും ചിത്രത്തിലൂടെ താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ സാധിച്ചെന്നും ഐശ്വര്യ രജനികാന്ത് കൂട്ടിച്ചേര്‍ക്കുന്നു.

Merlin Antony :