Connect with us

ഒരു കലാകാരൻ എത്രമാത്രം മനുഷ്യസ്നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രേം നസീർ ; വിനയൻ

Movies

ഒരു കലാകാരൻ എത്രമാത്രം മനുഷ്യസ്നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രേം നസീർ ; വിനയൻ

ഒരു കലാകാരൻ എത്രമാത്രം മനുഷ്യസ്നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രേം നസീർ ; വിനയൻ

നിത്യഹരിത നായകനായിട്ടാണ് പ്രേം നസീര്‍ മലയാള സിനിമയില്‍ ഇന്നും അറിയപ്പെടുന്നത്. അദ്ദേഹം ഓര്‍മ്മയായിട്ട് മുപ്പത്തിനാല് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അതേ സമയം നടനെ കുറിച്ചുള്ള ഓര്‍മ്മകളുമായിട്ടാണ് സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും എത്തിയിരിക്കുന്നത്. നസീറുമായുള്ള പഴയകാല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ വിനയൻ. സംവിധായകനാകും മുമ്പ് സുഹൃത്തുക്കൾ ചേർന്ന് സിനിമ നിർമ്മിക്കാൻ ഒരുങ്ങിയതും നായകനായ നസീറിന് പണം നൽകിയുതും എന്നാൽ സിനിമ എടുക്കാൻ കഴിയാതെ പോയതിനെ കുറിച്ചും വിനയൻ സമൂഹ മാധ്യമത്തിലൂടെ കുറിച്ചു. താൻ നൽകിയ പണം തിരികെ നൽകി നടൻ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും നടൻ പറഞ്ഞു.

പ്രേംനസീർ എന്ന ഇതിഹാസനായകൻ വിടപറഞ്ഞിട്ട് 34 വർഷം തികയുന്നു. നന്മയുടെയും സ്നേഹത്തിൻെറയും വിളനിലമായിരുന്ന ആ വലിയ മനുഷ്യൻെറ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ. 1983 കാലം. ഞാനന്ന് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിക്കു കയറിയ സമയം.


നാടക രചനയും സംവിധാനവും അഭിനയവും ഒക്കെയായിരുന്നു മനസ്സിന് ഏറെ ഇഷ്ടപ്പെട്ട വിഷയം. വിനയൻ അമ്പലപ്പുഴ എന്ന പേരിൽ ആനുകാലികങ്ങളിൽ ചില എഴുത്ത് പരിപാടികളും ഉണ്ടായിരുന്നു.ഇതിനിടയിൽ സഹസംവിധായകൻ ആകാനായി പത്മരാജൻ സാറിനെയും ഭരതേട്ടനേയും, ഐ വി ശശിയേട്ടനെയും നിരന്തരം പോയി കണ്ടിരുന്നു.. അടുത്തതിൽ ആകട്ടെ നോക്കാം എന്ന അവരുടെയൊക്കെ ആശ്വാസ വാക്കുകളിൽ ആനന്ദം കണ്ടെത്തിയ കാലം.. അങ്ങനെയിരിക്കെ ഞങ്ങൾ ചില സുഹൃത്തുക്കൾ ഒക്കെ ചേർന്ന് ഒരു സിനിമ നിർമ്മിക്കാം എന്ന ചർച്ച നടന്നു.

‘അരയന്നങ്ങൾ’ എന്ന സിനിമ എടുത്ത ഗോപികുമാറിനെ ആയിരുന്നു സംവിധായകനായി തീരുമാനിച്ചത്. അരയന്നങ്ങളുടെ നിർമ്മാതാവും എന്റെ സുഹൃത്തുമായിരുന്ന നെടുമുടി മോഹനാണ് ആ നിർദ്ദേശം വച്ചത്. നസീർ സാറിനെ നായകനായി നിച്ഛയിച്ച ആ സിനിമയ്ക് അഡ്വാർസ് കൊടുക്കാനായി സാറിന്റെ അന്നത്തെ മദ്രാസിലെ വീട്ടിൽ ഞങ്ങൾ ചെന്നപ്പോഴാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്. കാര്യങ്ങൾ ഒക്കെ സംസാരിച്ച് 25,000 രൂപ ഒരു കവറിലിട്ട് അഡ്വാൻസായി അദ്ദേഹത്തിനു നൽകുമ്പോൾ അദ്ദേഹം എന്നോടു ചോദിച്ച ചോദ്യം കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇത്ര ചെറുപ്പത്തിലേ നിർമ്മാതാവിന്റെ ജോലി ഏറ്റെടുക്കണോ? സിനിമാ നിർമ്മാണമെന്ന് പറഞ്ഞാൽ ധാരാളം പണവും പരിശ്രമവും വേണ്ട ഒന്നാണ്.

അതൊക്കെ ഞങ്ങളെക്കൊണ്ട് കഴിയുമെന്നും നസീർ സാറിന്റെ ഡേറ്റ് കിട്ടിയാൽ ബാക്കിയെല്ലാം ശരിയാകുമെന്നും പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് വളരെ സൂക്ഷിച്ച് എല്ലാം ചെയ്യണമെന്ന് ഉപദേശിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. നസിർ സാർ പറഞ്ഞ പോലെ തന്നെ എടുത്തു ചാടിയുള്ള ഞങ്ങളുടെ സിനിമാ നിർമ്മാണത്തിനുള്ള ഇറക്കം. ഷൂട്ടിംഗ് തുടങ്ങാനാകാതെ മുടങ്ങി. പിന്നീട് ചിലയിടങ്ങളിൽ വച്ച് അദ്ദേഹത്തെ കാണാൻ സൗകര്യം കിട്ടിയപ്പോൾ അതിനു ധൈര്യമില്ലാതെ നാണക്കേടുകൊണ്ട് ഞാൻ മുങ്ങിയിരുന്നു.

ഏതാണ്ട് ഏഴെട്ടു മാസം കഴിഞ്ഞ് ആലപ്പുഴ സൗത്ത് ഇലക്ട്രിസിറ്റി ബോർഡ് ആഫീസിലേക്ക് എനിക്ക് ഒരു ഫോൺ വന്നു. ഞാനന്ന് അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ നിന്ന് ശാരംഗപാണിച്ചേട്ടനായിരുന്നു വിളിച്ചത്. നസീർ സാർ വിനയനെ ഒന്ന് കാണണമെന്നു പറയുന്നു. അങ്ങോട്ട് കാറ് വേണമെങ്കിൽ അയച്ചു തരാൻ സാറു പറഞ്ഞിട്ടുണ്ട്. അയ്യോ അതൊന്നും വേണ്ട ഞാൻ വന്നോളാം എന്ന് പറഞ്ഞ് ഉടൻ തന്നെ എന്റെ മോട്ടോർ സൈക്കിളിൽ ഉദയായിലേക്ക് പോയി. ഇതിനൊന്നും ഉള്ള പക്വതയാകാതെ ആവശ്യമില്ലാത്ത പണിക്ക് ഇറങ്ങരുതെന്ന് ഞാൻ പറഞ്ഞതല്ലേ എന്നു നസീർ സാർ ചോദിക്കും എന്നെനിക്ക് ഉറപ്പായിരുന്നു.
അന്നത്തെ അദ്ദേഹത്തിന്റെ ഒത്തിരി വിലയേറിയ ഡേറ്റ് ബ്ലോക്ക് ചെയ്ത് നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധത്താൽ എനിക്കു നല്ല ഭയവുമുണ്ടായിരുന്നു. എന്നാൽ ഉദയായിലെ നസീർ ബംഗ്ലാവിലേക്ക് ചെന്ന എന്നെ ചിരിച്ചു കൊണ്ടു സ്വീകരിച്ച് ഒരു കവർ എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു. അന്നു തന്ന 25000 രൂപയാണ്. മടിച്ച് മടിച്ച് അതു മേടിച്ചുകൊണ്ട് ഞാൻ പറഞ്ഞു, സോറി സാർ. ഇതൊക്കെ സിനിമയിൽ സംഭവിക്കുന്ന കാര്യങ്ങളല്ലേ. അതിനു ടെൻഷനൊന്നും വേണ്ട. ഇപ്പോൾ ശാരംഗപാണി ഉള്ളതുകൊണ്ടാണ് വിനയനേ കണ്ടെത്താൻ എനിക്കു കഴിഞ്ഞത്. അല്ലങ്കിൽ ഈ തുക മടക്കി തരാനാകാതെ ഞാൻ വിഷമിച്ചേനെ.
സിനിമയോടുള്ള നിങ്ങളുടെ ഇഷ്ടം ഞാൻ മനസ്സിലാക്കുന്നു. ശാരംഗ പാണി എന്നോടെല്ലാം പറഞ്ഞു. സംവിധായകനാകണമെന്നല്ലേ ആഗ്രഹം. ജോലിയിൽ തുടർന്നുകൊണ്ട് തന്നെ അതിന് ശ്രമിക്കൂ. അതാ നല്ലത്. ഒരിക്കൽ വിനയന്റെ സംവിധാനത്തിൽ ഞാനും അഭിനയിക്കാം. നിറഞ്ഞ ചിരിയോടെ എന്നേ ആശ്വസിപ്പിക്കാൻ വേണ്ടി ആയിരിക്കാം അദ്ദേം അതു പറഞ്ഞത്. അതു കഴിഞ്ഞ് അഞ്ച് വർഷം തികയുന്നതിനു മുൻപ് അദ്ദേഹം അന്തരിച്ചു. ഒരു കലാകാരൻ എത്രമാത്രം മനുഷ്യസ്നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രേം നസീർ എന്ന ഇതിഹാസ കലാകാരൻ.
ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു അബ്ദുള്‍ ഖാദറിന്റെ ജനനം. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമാ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത അഭിനയമത്സരത്തിന്റെ വിധികര്‍ത്താവാണ് അദ്ദേഹത്തിന് ആദ്യമായി സിനിമയില്‍ അവസരമൊരുക്കുന്നത്. വിജയ
1951ല്‍ ത്യാഗസീമ എന്ന ചിത്രമായിരുന്നു നസീറിനെ തേടിയെത്തിയ ആദ്യ സിനിമ. എന്നാൽ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടാമതായി അഭിനയിച്ച ‘മരുമകള്‍’ എന്ന സിനിമയും വിജയം കണ്ടില്ല. 1952ല്‍ പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു. പിന്നീട് മലയാളികളുടെ പ്രിയ നായകനായി നസീർ മാറി.
‘മരുമകള്‍’ മുതല്‍ ‘ധ്വനി’ വരെ 781 സിനിമകളിലാണ് പ്രേം നസീർ നായകനായും സഹനടനായും അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങളാണ് പ്രേം നസീർ എന്ന അതുല്യ നടനുള്ളത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top