Connect with us

‘ദി റിയല്‍ കേരള സ്‌റ്റോറി’, ‘വെറുപ്പില്‍ നിര്‍മ്മിക്കുന്ന കല്ലുവെച്ച നുണകളുടെ ആയുസ് നല്ല സിനിമകളാല്‍ തീര്‍ന്നുപോകും’; 2018നെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി

News

‘ദി റിയല്‍ കേരള സ്‌റ്റോറി’, ‘വെറുപ്പില്‍ നിര്‍മ്മിക്കുന്ന കല്ലുവെച്ച നുണകളുടെ ആയുസ് നല്ല സിനിമകളാല്‍ തീര്‍ന്നുപോകും’; 2018നെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി

‘ദി റിയല്‍ കേരള സ്‌റ്റോറി’, ‘വെറുപ്പില്‍ നിര്‍മ്മിക്കുന്ന കല്ലുവെച്ച നുണകളുടെ ആയുസ് നല്ല സിനിമകളാല്‍ തീര്‍ന്നുപോകും’; 2018നെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി

2018 ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി. ഗൃഹാതുരകാല്പനിക ഭാവങ്ങളുടേതുമാത്രമായി നമ്മള്‍ കണ്ടിരുന്ന മഴ മേഘസ്‌ഫോടനം പോലെ നമുക്കിടയിലേക്ക് പെയ്തിറങ്ങിയ ആ നാളുകള്‍. പുഴകളും കായലുകളും ഒടുവില്‍ കടലും ഒന്നായി ഈ നാടുതന്നെ എന്നെന്നേക്കുമായി എടുത്തുപോകുമോ എന്ന ആശങ്ക നിറഞ്ഞ നാളുകള്‍. അവിടെ നമ്മള്‍ ഭീതിയെ മറികടന്നതിന്റെ, ഒരുമിച്ചു നിന്നതിന്റെ, മതവും ജാതിയും നോക്കാതെ കൈനീട്ടിയതിന്റെ, പിടിച്ചുകയറ്റിയതിന്റെ കഥയാണ് 2018 എന്ന് ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘കടലിന്റെ രൗദ്രഭാവങ്ങളോട് മല്ലടിച്ച് എല്ലാം തകര്‍ന്നും നഷ്ടപ്പെട്ടും നില്‍ക്കുമ്പോഴും വഞ്ചിയും പങ്കായവുമേറ്റി മത്സ്യത്തൊഴിലാളികള്‍ നടത്തിയ അനുപമവും അത്ഭുതകരവുമായ രക്ഷാപ്രവര്‍ത്തനത്തിന്റെ, പോലീസും പട്ടാളവും, എന്‍ജിഒകളും, വളണ്ടിയര്‍മാരും, സാധാരണ ജനങ്ങളും കൂട്ടായി നടത്തിയ അതിജീവനത്തിന്റെ കഥ. കേരളത്തിന്റെ സൗഹൃദത്തിന്റെ, സഹജീവനത്തിന്റെ, സഹിഷ്ണുതയുടെ, സമഭാവനയുടെ കഥ. ദി റിയല്‍ കേരള സ്‌റ്റോറി’, എന്നായിരുന്നു പ്രതാപന്‍ എംപി ചിത്രത്തെ വിശേഷിപ്പിച്ചത്.

ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നിര്‍മ്മാണരീതിയെയും പ്രത്യേകം എടുത്തുപറഞ്ഞാണ് അദ്ദേഹം അഭിനന്ദിച്ചത്. ‘ലോകം മുഴുവന്‍ 2018 ദ റിയല്‍ കേരള സ്‌റ്റോറി കാണും. വെറുപ്പിന്റെ പെരുംചന്തകളില്‍ നിര്‍മ്മിക്കുന്ന കല്ലുവെച്ച നുണകളുടെ, പ്രോപഗാണ്ടകളുടെ ആയുസ്സ് സ്‌നേഹത്തിന്റെ പെട്ടിക്കടയില്‍ കാച്ചുന്ന നല്ല സിനിമകളാല്‍ തീര്‍ന്നുപോകും. അത്രതന്നെ’, അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സങ്കുചിത സങ്കൽപ്പങ്ങളുടെ സമവാക്യങ്ങളാൽ മനസിലും മണ്ണിലും മതിലുകെട്ടി മനുഷ്യർ അകന്നു തുടങ്ങിയ കാലത്ത് മതവും പണവും പ്രതാപവും ജാതിയും വംശീയ-വർഗ്ഗീയ വിചാരങ്ങളുടെ കടുംകെട്ടുകളും ബാധിക്കാതെ ഒരുമയുടെ, സ്വരുമയുടെ ഓർമ്മപ്പെടുത്തലായിരുന്നു നമുക്ക് പ്രളയകാലം.

ഗൃഹാതുര-കാല്പനിക ഭാവങ്ങളുടേതുമാത്രമായി നമ്മൾ കണ്ടിരുന്ന മഴ മേഘസ്ഫോടനം പോലെ നമുക്കിടയിലേക്ക് പെയ്തിറങ്ങിയ ആ നാളുകൾ. ഇരുട്ടുകുത്തി നിന്നിറങ്ങിയ പേമാരി ഭരിച്ച പകലിരവുകൾ. ഭീതിയിലാഴ്ന്ന ഒരു ജനത. ഓരോ വീടുകളും തുരുത്തുകളായത്. മലയിടിഞ്ഞും മണ്ണൊലിച്ചും മനുഷ്യരും അവരുടെ സമ്പത്തും സ്വരുക്കുകൂട്ടിയ സ്വപ്നങ്ങളും മറഞ്ഞുപോയത്. പുഴകളും കായലുകളും ഒടുവിൽ കടലും ഒന്നായി ഈ നാടുതന്നെ എന്നെന്നേക്കുമായി എടുത്തുപോകുമോ എന്ന ആശങ്ക പറഞ്ഞ നാളുകൾ.

അവിടെ നമ്മൾ ഭീതിയെ മറികടന്നതിന്റെ, ഒരുമിച്ചു നിന്നതിന്റെ, മതവും ജാതിയും നോക്കാതെ കൈനീട്ടിയതിന്റെ, പിടിച്ചുകയറ്റിയതിന്റെ കഥയാണ് 2018. (ഇനിയങ്ങോട്ട് ചെറിയ ചെറിയ സ്പോയ്ലർ ഉണ്ടെന്ന അലേർട്ട് ഇവിടെ ചേർക്കുന്നു). കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉഡുപ്പി ചിക്കമംഗളൂർ മണ്ഡലങ്ങളിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിരീക്ഷകനായി അവിടെ കാമ്പ് ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ചയാണ് കേരളത്തിൽ മടങ്ങിയെത്തിയത്.

നേരെ വയനാട്ടിൽ നടക്കുന്ന കെപിസിസി നേതൃക്യാമ്പിലേക്ക്. പരിപാടി കഴിഞ്ഞ് ചുരമിറങ്ങുമ്പോൾ ആദ്യം ചെയ്യാനുള്ള കാര്യം 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം കാണുകയായിരുന്നു. കോഴിക്കോട് കൈരളിയിൽ ഇന്നലെ രാത്രി സെക്കന്റ് ഷോക്ക് ടിക്കറ്റെടുത്തു. രമയെയും മകൾ ആൻസിയെയും ഞാൻ വയനാട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഒരുമിച്ച് സിനിമ കാണാം എന്നതുതന്നെയായിരുന്നു ഉദ്ദേശം.

കടലിന്റെ രൗദ്രഭാവങ്ങളോട് മല്ലടിച്ച് എല്ലാം തകർന്നും നഷ്ടപ്പെട്ടും നിൽക്കുമ്പോഴും വഞ്ചിയും പങ്കായവുമേറ്റി മത്സ്യത്തൊഴിലാളികൾ നടത്തിയ അനുപമവും അത്ഭുതകരവുമായ രക്ഷാപ്രവർത്തനത്തിന്റെ, പോലീസും പട്ടാളവും, എൻജിഒകളും, വളണ്ടിയർമാരും, സാധാരണ ജനങ്ങളും കൂട്ടായി നടത്തിയ അതിജീവനത്തിന്റെ കഥ. കേരളത്തിന്റെ സൗഹൃദത്തിന്റെ, സഹജീവനത്തിന്റെ, സഹിഷ്ണുതയുടെ, സമഭാവനയുടെ കഥ. ദി റിയൽ കേരള സ്റ്റോറി!

ഇതുപോലെ ഒരു സിനിമ ഒരുക്കുമ്പോൾ ഒരു ഡോക്യുഫിക്ഷനിലേക്ക്‌ ക്രാഫ്റ്റ് വഴുതിപ്പോകാനുള്ള സാധ്യത വളരെയേറെയാണ്. അല്ലെങ്കിൽ ഫിക്ഷന്റെ എല്ലാ അവസരങ്ങളും ഉപയോഗിച്ച് ഒരു കാഴ്ച്ചവിരുന്നാക്കണം. എന്നാൽ ഈയടുത്ത് നമ്മൾ കണ്ടനുഭവിച്ച, നമ്മുടെ മനസ്സിലും കണ്ണിലും മായാതെ കിടക്കുന്ന സംഭവ വികാസങ്ങളാണ് 2018ലേത്. അത്രമേൽ ശ്രദ്ധയോടെ പക്ഷെ അണിയറ പ്രവർത്തകർ ഇത് നിർമ്മിച്ചിട്ടുണ്ട്. ജൂഡ് ആന്തണിയുടെ ഫിലിംമേക്കിങ്ങും നരേട്ടീവും മലയാള സിനിമക്ക് അപാരമായ മുതൽക്കൂട്ടാണ് എന്നതിൽ സംശയമില്ല.

രാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാ ഭാവുകത്വത്തെ നയിക്കുന്ന ഈ ചിത്രം എന്തേ മലയാളത്തിൽ മാത്രമായി നിർമ്മിച്ചു എന്ന പരിഭവം ഞാൻ തുറന്നുപറയട്ടെ. എന്നാൽ ഇതിലൊരു തനിമയുണ്ട് എന്നത് വേറെകാര്യം. നമ്മുടെ ഭാഷയിൽ തന്നെ ലോകം ഇത് കാണട്ടെ. നമ്മുടെ യഥാർത്ഥ കഥ അവരറിയട്ടെ. ലോകസിനിമകൾ സബ്ടൈറ്റിൽ നോക്കി നമ്മൾ കഷ്ടപ്പെട്ട് കാണാറുണ്ടല്ലോ. ഇനി ലോകം മലയാളം കേട്ട് അവരുടെ ഭാഷയിൽ സബ്ടൈറ്റിൽ വായിച്ച് നമ്മുടെ സിനിമകളുടെ മിടുക്കും മേന്മയും അടുത്തറിയട്ടെ.

തീർച്ചയായും ഈ സിനിമ ലോകതിർത്തികൾ ഭേദിക്കും. ഇന്ത്യൻ സിനിമയുടെ തിലകമായി ഇത് തിളങ്ങും. (മലയാളം പറയാനറിയാത്ത നടീനടന്മാരെ വെച്ച് കേരളത്തിന്റെ കഥ പറഞ്ഞാൽ അവസാനം അവർ മലയാളം പറയുന്ന സീനൊക്കെ വെറുതെ ചിരിക്കാനുള്ള വകയായിത്തീരും. അതിപ്പോ നമ്മൾ കണ്ടതാണല്ലോ.) എന്തായാലും ജൂഡേ, ഇതൊരു അപാരസംഭവം തന്നെ; നിങ്ങളൊരു അപാര കലാകാരനും. ജൂഡ്, നമ്മൾ തമ്മിലൊന്ന് വൈകാതെ കാണണം.

ചിത്രത്തിലെ കാസ്റ്റിങ് എത്ര കൃത്യമാണ്. എല്ലാവരും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കൂട്ടത്തിൽ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ടോവിനോ അതിശയിപ്പിച്ചിരിക്കുന്നു. ടോവിനോ നല്ലൊരു നടനാണെന്ന് നേരത്തേ തെളിയിച്ചതാണ്. പക്ഷെ, ടോവിനോയും പ്രേക്ഷകരും നിരൂപകരും വിമർശകരുമൊക്കെ ടോവിനോക്ക് കൽപ്പിച്ചു നൽകിയ അതിർത്തികളെ കൂടി പുനർനിർമ്മിക്കുകയാണ് ’അനൂപ്’ എന്ന ടോവിനോയുടെ കഥാപാത്രം. ടോവിനോ ചെയ്ത കഥാപാത്രങ്ങളിൽ മയാനദിയിലെ മാത്തനെക്കാളും മിന്നൽ മുരളിയിലെ ജെയ്‌സനെക്കാളും എനിക്ക് പ്രിയപ്പെട്ടതാകുന്നത് ഇപ്പോൾ അനൂപ് ആണ്.

തുടക്കത്തിൽ സേനയിൽ നിന്നുള്ള വെരിഫിക്കേഷൻ പ്രോസസ് പേടിച്ച് പോലീസ് സ്റ്റേഷനിൽ അക്ഷമനായി, പരിഭ്രമിച്ചിരിക്കുന്ന, തന്റെ ഗ്രാമത്തിന്റെ നന്മകളിൽ വിശ്വസിക്കുന്ന, ഇന്ദ്രൻസ് അവതരിപ്പിച്ച ഭാസി എന്ന കഥാപാത്രത്തിന്റെ കണ്ണും കാഴ്ചയുമാവുന്ന, നാട്ടുകാർക്കെല്ലാം സഹായിയായ, മഞ്ജു ടീച്ചറെ അതിമനോഹരമായി പ്രണയിക്കുന്ന അനൂപ് ഒടുവിൽ മനസ്സിൽ നിന്നിറങ്ങിപോകാൻ കൂട്ടാക്കാത്ത, ഉള്ളിലെവിടെയോ മുങ്ങിത്താഴ്ന്നു കിടക്കുന്ന ഒരു വെരുത്തമായി അവശേഷിക്കുന്നു.

കുഞ്ചാക്കോ ബോബനും, ആസിഫ് അലിയും, വിനീത് ശ്രീനിവാസനും, ലാലും, നരെയ്‌നും, സുധീഷും തുടങ്ങി മുഴുവൻ താരങ്ങളും മനസ്സിൽ പതിഞ്ഞു പോവുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്‍. ഓരോ നടന്മാരെയും കാണിക്കുമ്പോൾ തിയ്യേറ്ററിൽ നിറഞ്ഞ കയ്യടിയുണ്ടായിരുന്നു. നരെയ്ന് ഇത്രയധികം ആരാധകരുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. ലാലും നരെയ്നും കോളും കാറ്റും നിറഞ്ഞ കടൽത്തിരകളെ ഭേദിച്ചു വരുന്ന ആ കാഴ്ചക്കും എയർഫോഴ്സ് ഓഫിസർ ടോവിനോക്ക് സല്യൂട്ട് ചെയ്യുന്ന സീനിനും ലഭിച്ച കൈയ്യടി കാതടിപ്പിക്കുന്ന ആരവമായിത്തീർന്നു.

നരെയ്‌ന്റെ ഭാര്യയായി വന്ന നിലീൻ സാന്ദ്രയുടെ മത്സ്യത്തൊഴിലാളി ജീവിതങ്ങളെ നിർവ്വചിക്കുന്ന ഡയലോഗ് മൽസ്യത്തൊഴിലാളിയുടെ മകനായി ജനിച്ചു വളർന്ന എനിക്ക് നൽകിയ അഭിമാനബോധം വളരെ വലുതായിരുന്നു. രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകൾ ഉയർത്തി നടന്നുവരുന്ന രംഗം കാണുമ്പോൾ ഉള്ളം നിറഞ്ഞും കണ്ണൊഴുകിയും ഞാനും ആർപ്പുവിളിക്കുകയായിരുന്നു.

ജീവൻ പണയം വെച്ച് കടലിന്റെ കലഹങ്ങളിലേക്ക് നൗകയുന്തുന്ന മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ദുരിതങ്ങളും അവശതകളും മറന്നിട്ടാണ് രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞിറങ്ങുന്നത്. മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശമായി ഈ രംഗങ്ങൾ മാറുന്നു.

സംവിധാനത്തിന് പുറമെ സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും കലാസംവിധാനവും എന്നിങ്ങനെ എല്ലാ മേഖലകളിലും മികവ് തന്നെയാണ്. പ്രളയം വിഎഫ്എക്‌സിലല്ല, ശരിക്കും നിർമ്മിച്ച കൂറ്റൻ സെറ്റിൽ ഉണ്ടാക്കിയെടുത്തതാണ് എന്നറിയുമ്പോൾ 2018 എന്ന സിനിമയുടെ അണിയറ പ്രവർത്തകരും ആർട് ഡയറക്ടറും ആ ഡിപാർട്ട്മെന്റും കാണിച്ച അർപ്പണബോധം നമ്മെ അതിശയിപ്പിക്കും. 2018ലെ പ്രളയകാലത്ത് എല്ലാവരും ഹീറോ ആയിരുന്നു എന്നാണ് സിനിമ പറയുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത് അടിവരയിടുന്നു. വർഗ്ഗീസിന്റെ (സുധീഷ് അവതരിപ്പിച്ച കഥാപാത്രം) കുടുംബത്തെ രക്ഷപ്പെടുത്താൻ കരണമാകുന്നത് ഒരു പല്ലിയാണ്. അങ്ങനെ ആ ജീവിയും ഈ അതിജീവന കഥയിൽ ഒരു ഹീറോയാണ്. എന്തിന് പ്രളയം പോലും ഒരുവേള ഹീറോ ആയി മാറുന്ന രംഗമുണ്ട് ചിത്രത്തിൽ.

പെരിയാറിന്റെ മലിനമാക്കുന്ന ഫാക്ടറിയെ കൂടി പൊളിച്ചുടച്ചാണ് പ്രളയപ്പെയ്ത്ത് പടിഞ്ഞാറോട്ട് ഒഴുകുന്നത്. മഴയും പ്രളയവും വെള്ളവും ഡാമും ജലനിരപ്പും ഭയവും സന്തോഷവും സമ്പത്തും അഭിമാനവും ജീവിതവും മരണവും വരെ ഓരോ കാഴ്ച്ചയിലും സാഹചര്യത്തിലും ഭിന്നമാകുന്ന അനുഭവമാണ് ഈ ചിത്രത്തിന്റെ തത്വശാസ്ത്രം.

ലോകം മുഴുവൻ 2018- #TheRealKeralaStory കാണും. വെറുപ്പിന്റെ പെരുംചന്തകളിൽ നിർമ്മിക്കുന്ന കല്ലുവെച്ച നുണകളുടെ, പ്രോപഗണ്ടകളുടെ ആയുസ്സ് സ്നേഹത്തിന്റെ പെട്ടിക്കടയിൽ കാച്ചുന്ന നല്ല സിനിമകളാൽ തീർന്നുപോകും. അത്രതന്നെ!

More in News

Trending

Recent

To Top