സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സമർപ്പിക്കപ്പെട്ട ഏതാനും ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനുള്ള നടപടികൾ വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു.

നിയമനിർമാണത്തിന് മുന്നോടിയായി ഉള്ള സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം നടത്തുമെന്ന് സർക്കാർ അറിയിച്ചു. കോൺക്ലേവിന് പിന്നാലെ കരട് നിയമം തയ്യാറാക്കുമെന്നും രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നിയമ നടപടികളുടെ പുരോഗതി അറിയിക്കാനും പ്രത്യേക അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി. എടുത്ത കേസുകളുടെ അന്വേഷണ പുരോഗതിയാണ് അറിയിക്കേണ്ടത്. ഇതിനായി എസ് ഐ ടി യ്ക്ക് കോടതി പത്തുദിവസം സാവകാശം നൽകി.

ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. 35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോർട്ട് നൽകും.

Vijayasree Vijayasree :