Connect with us

നിങ്ങളറിയാത്ത ശുഭരാത്രിയുടെ ജനനം ഇങ്ങനെ !

Malayalam

നിങ്ങളറിയാത്ത ശുഭരാത്രിയുടെ ജനനം ഇങ്ങനെ !

നിങ്ങളറിയാത്ത ശുഭരാത്രിയുടെ ജനനം ഇങ്ങനെ !

Shubharathri Movie Stills

‘ശുഭരാത്രി’ ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ് .സംവിധായകൻ വ്യാസൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് .ദിലീപും സിദ്ദിഖുമാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത് .മുഹമ്മദും കൃഷ്ണനും എന്നായിരുന്നു സിനിമയ്ക്ക് ആദ്യം നിശ്ചയിച്ച പേര്. പക്ഷേ പിന്നീട് ശുഭരാത്രി എന്നാക്കി മാറ്റേണ്ടി വരികയായിരുന്നു. ചിത്രത്തെ കുറിച്ച് സംവിധായകൻ വ്യാസൻ കെ.പി പറയുന്നതിങ്ങനെ .

‘ശുഭരാത്രി’, പലരും മനസ്സിൽ തട്ടിയും അല്ലാതേയും പരസ്പരം പറയുന്നൊരു വാക്ക്. ഓൺലൈൻ ലോകത്തും അല്ലാതേയും അത്ര കണ്ട് പറഞ്ഞു പറഞ്ഞ് പതിഞ്ഞുപോയൊരു വാക്കാണത്. ഇംഗ്ലീഷ് മൊഴിമാറ്റമായ ഗുഡ് നൈറ്റ് എന്നായിരിക്കും ഒരു പക്ഷേ പലരും ഉപയോഗിക്കുന്നതെങ്കിലും മലയാളത്തിൽ ശുഭരാത്രിയെന്ന് പറയുമ്പോള്‍ വല്ലാത്തൊരു ചേലാണ്. പക്ഷേ അത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു സിനിമാപ്പേരായി വരുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്) ഒരുക്കുന്ന പുതിയ ചിത്രമായ ‘ശുഭരാത്രി’ ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ്. ‘ശുഭരാത്രി’, ആ പേരിലേക്ക് എത്തിയതെങ്ങനെയാണ് ?

ആദ്യം കരുതിവെച്ചിരുന്ന പേര് മുഹമ്മദും കൃഷ്ണനും എന്നായിരുന്നു. പക്ഷേ ടൈറ്റിൽ രജിസ്റ്റര്‍ ചെയ്യാൻ നോക്കിയപ്പോള്‍ ആ പേര് മുമ്പേ മറ്റാരോ രജിസ്റ്റര്‍ ചെയ്തിരുന്നു. ഞങ്ങള്‍ അവരെ ബന്ധപ്പെട്ടപ്പോള്‍ ആ പേരിൽ ഒരു സിനിമയൊരുക്കുന്നുണ്ട് അത് മാറ്റാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച പ്രതികരണം.

അങ്ങനെ ചിത്രത്തിന് യോജിച്ച ഒരു പേരിനായുള്ള അന്വേഷണത്തിലായിരുന്നു. അങ്ങനെയിരിക്കെ ചിത്രത്തിൽ മുഹമ്മദായി അഭിനയിക്കുന്ന സിദ്ദിഖിനായി ഒരു സംഭാഷണം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവിചാരിതമായി പുണ്യം പെയ്തിറങ്ങിയ രാത്രി എന്നൊരു വാചകത്തിൽ മനസ്സുടക്കിയത്. മുസ്ലീം സമുദായത്തിന്‍റെ പുണ്യമാസത്തിലെ 27-ാം രാവിനെകുറിച്ച് പറയുന്നൊരു വാചകം. ഖുറാൻ അവതരിച്ച നാളെന്നാണ് പൊതുവെ ആ ദിവസത്തെ പറയപ്പെടുന്നത്.

പക്ഷേ പുണ്യം പെയ്തിറങ്ങിയ രാത്രി എന്ന് പേരിടുമ്പോള്‍ സിനിമയ്ക്ക് യോജിക്കുമോ എന്ന ചിന്ത അത് കുറച്ചുകൂടി ചെറുതാക്കാനുള്ള ഉദ്യമത്തിലേക്ക് നയിച്ചു. അങ്ങനെ ശുഭരാത്രി എന്ന പേര് ജനിക്കുകയായിരുന്നു. ത്യാഗം, സ്നേഹം ഇവയുടെയൊക്കെ സമ്മേളനമാണ് ഈ രാത്രി. ടൈറ്റിൽ പറഞ്ഞപ്പോള്‍ നടൻ ദിലീപ് ഉള്‍പ്പെടെ ഏവരും ഗംഭീരം എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ശുഭരാത്രി എന്ന പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

‘ശുഭരാത്രി’യുടെ ടാഗ് ലൈനായി ‘ലൈലത്തുല്‍ ഖദ്ര്‍’ എന്ന അറബി വാക്ക് ഉപയോഗിച്ചിട്ടുമുണ്ട്. മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം റംസാന്‍ മാസത്തിലെ ഏറ്റവും സവിശേഷതയുള്ള രാവാണത്. ആ ഒരു കാര്യം ചിത്രത്തിലും കടന്നുവരുന്നുമുണ്ട്.

ഇപ്പോള്‍ ഈ കാലത്ത് നടക്കുന്ന ഒരു കഥയാണ്. വളരെ സാമൂഹ്യപ്രസക്തിയുള്ള കഥാന്തരീക്ഷത്തില്‍ നിന്നാണ് ശുഭരാത്രിയുടെ തിരക്കഥ രൂപപ്പെട്ടത്. ഇതൊരു യഥാര്‍ത്ഥ ജീവിതകഥയാണ്. മാധ്യമം കുടുംബം സപ്ലിമെന്‍റിൽ വന്ന ഒരു വാര്‍ത്തയാണ്. ഒരു സുഹൃത്താണ് ആ വാര്‍ത്ത എന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിൽ ഒരു സിനിമയുണ്ട് ഇത് വായിച്ചുനോക്കുവെന്ന് പറഞ്ഞ് എന്‍റെ വീട്ടിൽ കൊണ്ടുവന്നാണ് അദ്ദേഹം അത് കാണിച്ചുതന്നത്.

കരുനാഗപ്പള്ളി ക്ലാപ്പന എന്ന ഗ്രാമത്തിൽ ഒരാളുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെകുറിച്ചായിരുന്നു ആ വാര്‍ത്ത. പക്ഷേ അതു വായിച്ചപ്പോള്‍ സിനിമയാക്കാൻ പറ്റുമെന്ന് തോന്നിയില്ല. ഞാനത് എടുത്തുവെച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയ്ക്കായുള്ള കഥ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിൽ ഇത് വീണ്ടും കണ്ണിൽ പെടുന്നത്. വീണ്ടുമെടുത്ത് വായിച്ചു. അപ്പോള്‍ അതിൽ നിന്ന് ഒരു സിനിമയ്ക്കുള്ള കഥ രൂപപ്പെടുത്താമെന്ന് തോന്നി.

മാധ്യമം കുടുംബപതിപ്പിൽ ഈ ഫീച്ചര്‍ എഴുതിയ സി.ആര്‍ അജയകുമാറുമായി ബന്ധപ്പെട്ടു. അദ്ദേഹം അതിൽ സിനിമയ്ക്കുള്ളതൊന്നുമില്ലല്ലോ എന്നുപറഞ്ഞു. പക്ഷേ ഒരു ദിവസം കഥ കേള്‍പ്പിക്കാമെന്നു പറഞ്ഞു. അങ്ങനെ ഒരു ദിവസം അദ്ദേഹം കഥ കേള്‍ക്കാനെത്തി. അദ്ദേഹം ഫീച്ചറായെഴുതിയ ആ സംഭവം കഥയാക്കിയത് കേട്ട് അദ്ദേഹം ആകെ അത്ഭുതപ്പെട്ടുപോയി. അന്ന് തന്നെ അത് സിനിമയാക്കാനുള്ള കാര്യങ്ങളൊക്കെ സംസാരിച്ചു. അതിനുള്ള സമ്മതം നേടി. ബാക്കി കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിക്കുകയായിരുന്നു.

അങ്ങനെയാണ് മുഹമ്മദും കൃഷ്ണനും എന്ന രണ്ട് കഥാപാത്രങ്ങള്‍ പിറക്കുന്നത്. ഇരുവരും പരസ്പര ബന്ധമില്ലാത്ത രണ്ടുപേര്‍. മുഹമ്മദ് എന്ന കഥാപാത്രം തന്‍റെ 62-ാം വയസ്സിൽ ഹജ്ജിന് പോകാൻ തയ്യാറെടുക്കുന്നൊരാള്‍. അതിനായി എല്ലാം ഒരുക്കി ബാധ്യതകളൊക്കെ തീര്‍ത്ത് അദ്ദേഹം ആദ്യമായി ഹജ്ജിന് പോകാനൊരുങ്ങുകയാണ്. പക്ഷേ ഹജ്ജിന് പോകുന്ന ദിവസം രാത്രി അദ്ദേഹത്തിന്‍റെ വീട്ടിൽ കള്ളൻ കയറുകയാണ്.

മറ്റൊരു കഥാപാത്രമായ കൃഷ്ണൻ അനാഥനാണ്. സ്വന്തമായി അധ്വാനിച്ച് പഠിച്ച അയാള്‍ ഒരു വര്‍ക്ക് ‍ഷോപ്പ് ഉടമയാണ്. അയാള്‍ക്കൊരു പ്രണയമുണ്ട്. പ്രണയിനിയെ വിളിച്ചിറക്കി കൊണ്ടുവരികയാണയാള്‍. അങ്ങനെ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ അയാളുടെ ഭൂതകാലം അയാളെ വേട്ടയാടുകയാണ്. ഭാര്യയ്ക്കറിയാത്ത ഒരു കാര്യം അയാളുടെ ജീവിതത്തിലുണ്ട്. മുഹമ്മദിന്‍റേയും കൃഷ്ണന്‍റേയും ജീവത്തിലെ ഈ രണ്ട് സംഭവങ്ങളും നടക്കുന്നത് ഒരേ രാത്രിയിലാണ്. ആ രാത്രിയുടെ കഥയാണ് ശുഭരാത്രി. കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ കഥ. നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നറായിത്തിരും എന്നാണ് വിശ്വസിക്കുന്നത്.

മുഹമ്മദായി സിദ്ദിഖും കൃഷ്ണനായി ദിലീപുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍റെ ‘കോടതി സമക്ഷം ബാലൻ വക്കീലി’ന്‍റേയും എന്‍റെ ശുഭരാത്രിയുടേയും ചര്‍ച്ചകള്‍ ആരംഭിച്ചത് ഏകദേശം ഒരു സമയത്തായിരുന്നു. ഉണ്ണികൃഷ്ണനുമായി ഞാനീ കഥ ചര്‍ച്ച ചെയ്തിരുന്നു. കോടതി സമക്ഷത്തിന്‍റെ പ്രൊജക്ട് ഡിസൈനറായി ഞാനുമുണ്ടായിരുന്നു.

അങ്ങനെ സിദ്ധിഖിലേക്കും ദിലീപിലേക്കുമെത്തുകയായിരുന്നു. എന്‍റെ നാട്ടുകാരൻ കൂടിയായ സിദ്ധിഖിന് കഥകേട്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. താൻ കൃഷ്ണൻ എന്ന കഥാപാത്രമാകാമെന്ന് ദിലീപ് യാദൃശ്ചികമായി ആവശ്യപ്പെടുകയായിരുന്നു. താരപദവിയൊന്നും നോക്കാതെ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതൊരു നല്ല കഥയാണ്. നല്ല സിനിമയാക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്. ഇരുവര്‍ക്കും തുല്യ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. ദിലിപീന്‍റെ ഭാര്യയായി അനുസിത്താരയും അഭിനയിക്കുന്നു.

എല്ലാ മതങ്ങളും ഒന്നാണെന്ന് മാത്രം വിശ്വസിക്കുന്ന നന്മ, സ്നേഹം, ത്യാഗമനോഭാവം, മനുഷ്യത്വം ഒക്കെയുള്ള കുറെ മനുഷ്യരുടെ ജീവിതം റിയലിസ്റ്റിക്കായി പകര്‍ത്തിയിട്ടുള്ള പശ്ചാത്തലഭംഗിയിലാണ് ശുഭരാത്രി ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തവും ശക്തവുമായ നിലപാടുകളുണ്ട്. അവരുടേതായ ഒരു സ്പേസ് നൽകിയിട്ടുണ്ട്.

Shubharathri Movie Stills

സഹായിക്കുന്ന കരങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ വിശുദ്ധമാണ് എന്ന മദര്‍ തെരേസായുടെ വാചകമാണ് സിനിമയ്ക്ക് മുന്നോടിയായി സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട്. അതു തന്നെയാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ പകരുന്ന സന്ദേശവും. പ്രാര്‍ത്ഥിക്കുന്നതും സഹായിക്കുന്നതും എല്ലാം ചെയ്യുന്നത് മനുഷ്യൻ തന്നെയാണ്. മനുഷ്യന് എപ്പോഴും ഉപകരിക്കുന്നത് മനുഷ്യൻ മാത്രമാണ്. മതവും ദൈവം എന്ന സങ്കൽപ്പവുമൊക്കെ സെക്കൻഡറിയായാണല്ലോ വരുന്നത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

‘ഇന്ദ്രിയ’മാണ് വ്യാസൻ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട് ‘അവതാരം’, ‘മെട്രോ’ എന്നീ സിനിമകള്‍ക്കും തിരക്കഥയൊരുക്കി. സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’. റിയലിസ്റ്റിക് ശൈലിയിലാണ് സിനിമയൊരുക്കിയതെങ്കിലും മിസ് കാസ്റ്റിംഗ് മൂലമാണ് ചിത്രം പരാജയപ്പെട്ടതെന്നാണ് മനസ്സിലാക്കാനായത്. ചിത്രത്തൽ ഒന്നു രണ്ട് കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് ശരിയായില്ല.

ആദ്യ സിനിമയുടെ എല്ലാ തെറ്റുകുറ്റങ്ങളും മാറ്റി കാസ്റ്റിംഗിനൊക്കെ വളരെ പ്രധാന്യം കൊടുത്താണ് രണ്ടാമത്തെ ചിത്രമായ ശുഭരാത്രി ഒരുക്കിയിരിക്കുന്നത്. സിനിമാരംഗത്ത് മുപ്പത് വര്‍ഷത്തിലേറെയായി ഞാനുണ്ട്. ഫിലിം റെപ്രസെന്‍റേറ്റീവായിട്ടായിരുന്നു തുടക്കം. സിനിമാ മാഗസിനിൽ എഴുത്തുകാരനായി, സിനിമയെകുറിച്ചുള്ള പ്രോഗ്രാമുകൾ ടെലിവിഷനിൽ ചെയ്തു, മലയാള സിനിമാ മേഖലയിൽ സിനിമാ മാര്‍ക്കറ്റിംഗ് എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ഫിലിം ക്രാഫ്റ്റഅ എന്ന സിനിമാ കമ്പനി തുടങ്ങി. ഉദയ്ഷ്ണയുമായി ചേര്‍ന്ന് യു.കെ സ്റ്റുഡിയോസ് വിതരണകമ്പനി ആരംഭിച്ചു. അങ്ങനെ കഥ, തിരക്കഥ, നിര്‍മ്മാണം, വിതരണം, സംവിധാനം എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈപ്പിൻ എടവനക്കാടാണ് സ്വദേശം. എടവനക്കാട്ടെ ഇക്ബാൽ സ്മാരക വായനശാലയാണ് എന്നിൽ വായന വളര്‍ത്തിയത്. എട്ടാം ക്ലാസ്സുമുതൽ പുസ്തകങ്ങളുമായി കൂട്ടുകൂടി തുടങ്ങി. നിരവധി പുസ്തകങ്ങളും തിരക്കഥകളുമൊക്കെ വായിക്കുമായിരുന്നു. അങ്ങനെ ചെറുപ്പം മുതൽ സിനിമയിലേക്കെത്തണമെന്ന മോഹമാണ് വളര്‍ന്ന് വളര്‍ന്ന് ഇവിടെ വരെ എത്തിയത്.

അരോമമോഹന്‍ അവതരിപ്പിക്കുന്ന ശുഭരാത്രി അബാം മൂവിസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
നെടുമുടിവേണു, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അജുവര്‍ഗ്ഗീസ്, നാദിര്‍ഷ, അശോകന്‍, ഇന്ദ്രന്‍സ്, വിജയ്ബാബു, മണികണ്ഠന്‍, ശാന്തികൃഷ്ണ, ആശാശരത്ത്, ശീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്നിഖാന്‍, സ്വാസിക, ആശാനായര്‍, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ, മണികണ്ഠൻ ആചാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരോടൊപ്പം വൈപ്പിന്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷനിലെ പത്തോളം കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിര്‍മ്മാണം അബ്രഹാം മാത്യു, ഛായാഗ്രഹണം ആല്‍ബി, എഡിറ്റിംഗ് ഹര്‍ഷന്‍, ഗാനരചന ഹരിനാരായണന്‍, സംഗീതം ബിജിബാല്‍, പ്രൊഡ. കണ്‍ട്രോളേഴ്സ്- സുരേഷ് മിത്രകരി, രാജു അരോമ എന്നിവരാണ്.

talk about shubharathri

Continue Reading
You may also like...

More in Malayalam

Trending

Recent

To Top