കുമാർ വെട്ടി വിനീത് ആക്കി, ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്നിട്ടത്, ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്; മക്കളുടെ പിരിന് പിന്നിലെ രഹസ്യം പറഞ്ഞ് ശ്രീനിവാസൻ
മലയാളികൾക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസൻ. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മക്കളുടെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് സ്പോർട്സ് താരങ്ങളുടെ പേരുകളാണ് മക്കൾക്ക് നൽകിയത് എന്നാണ് താരം പറയുന്നത്.
എനിക്ക് രണ്ടു മക്കളാണ് വിനീതും ധ്യാനും. ഞാൻ ചെറുപ്പത്തിൽ ഒരു സ്പോർട്സ്മാൻ ആയിരുന്നു. കോളജിൽ പഠിക്കുമ്പോൾ കോളജ് ടീമിൽ ഫുട്ബോൾ കളിച്ചിരുന്നു. പക്ഷേ ഗോൾ അടിക്കാൻ ഒരിക്കലും പറ്റിയിട്ടില്ല. എനിക്ക് ചെറുപ്പം മുതൽ ക്രിക്കറ്റിനോട് ആയിരുന്നു കൂടുതൽ താൽപര്യം. അതിന് കാരണം എന്റെ ബന്ധുവും സുഹൃത്തുമായ ദിവാകരൻ എന്നൊരു ആളായിരുന്നു.
അവനെ അന്നേ ആളുകൾ വിളിച്ചിരുന്നത് പട്ടൗഡി ദിവാകരൻ എന്നായിരുന്നു. ഇന്ത്യയിലെ ആദ്യകാല ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്നു പട്ടൗഡി, ശർമിള ടാഗോറിന്റെ ഭർത്താവ് , സെയ്ഫ് അലി ഖാന്റെ പിതാവ്. അന്ന് ഞങ്ങളുടെ വീട്ടിൽ കറണ്ടില്ല, ക്രിക്കറ്റിന്റെ റണ്ണിങ് കമന്ററി കേൾക്കാൻ ഒരു വഴിയുമില്ല. പക്ഷേ ഈ പട്ടൗഡി ദിവാകരന്റെ കയ്യിൽ ഒരു പോക്കറ്റ് റേഡിയോ ഉണ്ട്. അതിൽ ഞങ്ങൾ എപ്പോഴും കമന്ററി കേട്ടുകൊണ്ടിരിക്കും, ഞാൻ ആ റേഡിയോയിൽ ആണ് ആദ്യമായി കമന്ററി കേൾക്കുന്നത്.
അന്നുമുതൽ ക്രിക്കറ്റ് എനിക്ക് ഭ്രാന്തായി. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്‌പോർട്‌സ് വാർത്തകൾ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയിൽ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. ആ കാലത്ത് ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ഹോക്കി കളിക്കാരനാണ് വിനീത് കുമാർ.
എനിക്ക് ആദ്യമൊരു മകൻ ഉണ്ടായപ്പോൾ ആ വിനീത് കുമാറിന്റെ കുമാർ വെട്ടിയിട്ടാണ് പേരിട്ടത്. ധ്യാൻ ചന്ദ് എന്ന ആൾ ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നാണു അറിയപ്പെട്ടിരുന്നത്. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് എന്റെ രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
