ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവന; രംഗത്തെത്തി അതിജീവിത, നിയമനടപടി സ്വീകരിച്ചു!
തന്നെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി അതിജീവിത. ഇത് സംബന്ധിച്ച് നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. കേസിൽ ഇന്ന് അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും.
2018 മാർച്ച് 8ന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിൻറെ നടപടികൾ ഒരു മാസം കൊണ്ട് പൂർത്തിയാകുമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ അനധികൃതമായി മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ചിരുന്നു.
തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു.
എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്.
എന്നാൽ, ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടായില്ല. മെമ്മറി കാർഡ് പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അന്വേഷണത്തിന് നിർദേശിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപുൾപ്പെടെ 12 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും, ഒരാൾ മാപ്പുസാക്ഷിയാവുകയും ചെയ്തതോടെ ഒൻപത് പേരാണ് അവശേഷിക്കുന്നത്. 2017 ജൂൺ 19 ന് ദിലീപിനെ അറസ്റ്റ് ചെയ്ത് ആലുവ സബ്ജയിലിലാക്കി. പലതവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷം 2017 ഒക്ടോബർ 3ന് നടന് ജാമ്യം ലഭിച്ചു.