കഴിഞ്ഞ ദിവസമായിരുന്നു നടി സൗന്ദര്യയുടെ മരണം കൊ ലപാതകം ആണെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം സൗന്ദര്യയുടെ മരണത്തിന് ഉത്തരവാദിയായി തെലുങ്ക് താരം മോഹൻ ബാബുവിന്റെ പേരാണ് ആരോപിക്കപ്പെടുന്നത്. സാമൂഹിക പ്രവർത്തകനായ ചിട്ടിമല്ലുവാണ് മോഹൻ ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആന്ധ്രയിലെ ഖമ്മം ജില്ല പൊലീസ് മേധാവിയ്ക്കാണ് സാമൂഹിക പ്രവർത്തകൻ പരാതി നൽകിയിരിക്കുന്നത്. സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് പരാതിയിൽ പറയുന്നത്. സൗന്ദര്യയുടെ ശംസാബാദിലെ ആറ് ഏക്കർ ഭൂമി വിൽക്കാൻ മഹേഷ് ബാബു സമ്മർദ്ദം ചെലുത്തിയിരുന്നു.
എന്നാൽ സൗന്ദര്യയും സഹോദരനും വിൽക്കാൻ ഒരുക്കമായില്ല. സൗന്ദര്യയുടെ മരണ ശേഷം ഈ സ്ഥലം മോഹൻ ബാബു കരസ്ഥമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഇപ്പോഴിതാ മോഹൻ ബാബുവിന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗന്ദര്യയുടെ ഭർത്താവ് ജി എസ് രഘു.
പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. മോഹൻ ബാബുവുമായി ഞങ്ങൾക്ക് ഒരു ഭൂമി ഇടപാടുകളും ഉണ്ടായിരുന്നില്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മോഹൻ ബാബുവും എന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കഴിഞ്ഞ 25 വർഷമായി എനിക്ക് മോഹൻ ബാബു സാറിനെ നന്നായി അറിയാം. ഞങ്ങൾ ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ്. തെറ്റായ വാർത്തകൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക എന്നാണ് രഘു പ്രസ്താവനയിൽ പറയുന്നത്.