കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഷൈനിന്റെ ഇടത് തോളിന് താഴെ മൂന്ന് പൊട്ടലുണ്ട്.
നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടനും അമ്മയും. അമ്മ മരിയ കാർമലിന്റെ ഇടുപ്പെല്ലിനാണ് പരിക്ക്. കഴിഞ്ഞ ദിവസം ഷൈനിന്റെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം നടന്നിരുന്നു. ഇതിന് ശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയെന്നാണ് വിവരം.
സഹോദരിമാരായ സുമിയും റിയയും ന്യൂസീലൻഡിൻ നിന്ന് എത്തിയിരുന്നു. ഷൈനിനെ കാണാൻ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയും സിനിമാ മേഖലയിലെ മറ്റ് സുഹൃത്തുക്കളും ഷൈനിനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
സേലം– ധർമപുരി– ഹൊസൂർ– ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു.
തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാദങ്ങൾക്കും വ്യവഹാരങ്ങൾക്കും വിരാമമിട്ട് പുതിയൊരു കരിയറിന് തുടക്കമിടാനുള്ള ആത്മാർഥ ശ്രമത്തിലായിരുന്നു ഷൈൻ. ചികിൽസ പൂർത്തിയാക്കാൻ കുടുംബവും ഒപ്പനിന്നു ശ്രമിക്കുകയായിരുന്നു.