അമ്മ തന്റെ പേരിലുള്ള റേഷന്‍ കാർഡ് ചോദിച്ചപ്പോള്‍ കുഴിയിലേക്ക് കാലും നീട്ടി ഇരിയ്ക്കുന്ന നിങ്ങള്‍ക്ക് എന്തിനാണ് റേഷന്‍ കാര്‍ഡ് എന്നാണ് ആ മകൾ പറഞ്ഞത് സീമ ജി നായര്‍ പറയുന്നു !
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. സിനിമാ സീരിയൽ രംഗത്ത് സജീവമാണ് സീമ ജി നായർ. അതേസമയം, ക്യാൻസർ രോഗികൾക്കായുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പേരിലും സീമയെ മലയാളികൾക്ക് അടുത്തറിയാം. നടി ശരണ്യ മുതൽ നന്ദുവരെയുള്ളവരുടെ അതിജീവിതത്തിന് കരുത്ത് പകരാൻ സീമക്ക് കഴിയുന്നത് പോലെ ചെയ്ത് കൊടുത്തിരുന്നു. ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാരണം എനിക്ക് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടായി എന്നും, പല അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നും സീമ പറയുന്നു. പക്ഷെ അതുകൊണ്ട് ഒന്നും താന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും പിന്നോട്ട് പോകാനില്ല എന്ന് സീമ ജി നായര്‍ പറഞ്ഞു. തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ സാക്ഷിയായ ചില കാര്യങ്ങളെ കുറിച്ചും അത് നടത്തി കൊണ്ടു പോകുന്നതിനെ കുറിച്ചും എല്ലാം മഴവില്‍ മനോരമയിലെ താരം വരും നേരം എന്ന ഷോയില്‍ സീമ സംസാരിക്കുകയുണ്ടായി. നടിയുടെ വാക്കുകൾ ഇങ്ങനെ
എനിക്ക് കിട്ടിയ എല്ലാ കാര്യങ്ങളും അത് അമ്മയില്‍ നിന്നും വന്നതാണ്. എന്റെ അമ്മ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കണ്ട് ആണ് ഞാന്‍ വളര്‍ന്നത്. അമ്മയ്ക്ക് കിട്ടുന്നതിന്റൈ ഒരു ഭാഗം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. നമ്മളുടെ സഹായം കൊണ്ട് മറ്റൊരാളുടെ മുഖത്ത് വരുന്ന ചിരി കാണുമ്പോള്‍ കിട്ടുന്ന സന്തോഷവും സംതൃപ്തിയും മറ്റൊന്നിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യമായ പല പ്രശ്‌നങ്ങളും. എനിക്കുണ്ട്. പക്ഷെ അതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല
അമ്മമാര്‍ക്ക് വേണ്ടി ഒരു ഓള്‍ഡ് എയ്ജ് ഹോം ആണ് ഇനി എന്റെ സ്വപ്നം. അതിന് കുറേ പണം വേണം. ഒരുപാട് കാര്യങ്ങള്‍ ഒത്തുവരാനുണ്ട്. പക്ഷെ നടക്കും എന്നാണ് വിശ്വാസം. അമ്പലങ്ങളിലും മറ്റും മക്കള്‍ നടതള്ളുന്ന ഒരുപാട് അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് ഭഗവാന്റെ മുഖമാണ്. വീടും ഇല്ല വീട്ടുകാരും ഇല്ല. അതില്‍ ഒരു അമ്മയുടെ മകള്‍ ആലുവയിലെ ഫ്‌ളാറ്റിലാണ് താമസിയ്ക്കുന്നത്.
സാമ്പത്തികമായി നല്ല നിലയിലാണ് അവര്‍. എന്നിട്ടും ആ അമ്മ തന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന് ചെന്ന് ചോദിച്ചപ്പോള്‍ മകള്‍ ചോദിച്ചത്, കുഴിയിലേക്ക് കാലും നീട്ടി ഇരിയ്ക്കുന്ന നിങ്ങള്‍ക്ക് എന്തിനാണ് റേഷന്‍ കാര്‍ഡ് എന്നാണ്. ഇതാണ് നമ്മുടെ അവസ്ഥ.
ഒന്നിനും പേകേണ്ട എന്ന് കരുതിയാലും ചിലത് കാണുമ്പോള്‍ എനിക്ക് മിണ്ടാതെ ഇരിക്കാനും പോകാതെ ഇരിക്കാനും കഴിയാറില്ല. ഈ ചാരിറ്റിയുടെ കാര്യം പറഞ്ഞ് പലരും എനിക്ക് അവസരങ്ങള്‍ തരാതെയിരുന്നിട്ടുണ്ട്. ‘
ഹോ സീമയ്ക്ക് ഇനി അഭിനയിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ, ഇനി അഭിനയിക്കാനൊന്നും സീമയ്ക്ക് നേരം ഉണ്ടാവില്ല’ എന്നൊക്കെയാണ് പറയുന്നത്. ചാരിറ്റി നടത്തി ഞാന്‍ പണം ഉണ്ടാക്കുകയല്ല എന്ന് ആരും മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ എനിക്കൊരു അവസരം തന്നാല്‍ അതുകൊണ്ട് ഞാനും രക്ഷപ്പെടും, മറ്റാരെയെങ്കിലും ഞാന്‍ രക്ഷപ്പെടുത്തുകയും ചെയ്യും എന്ന് അവര്‍ ചിന്തിയ്ക്കുന്നില്ല. പല തരത്തിലുള്ള പഴികളും ഞാന്‍ കേട്ടിട്ടുണ്ട്. ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണ് എന്നതുള്‍പ്പടെ.
സിനിമയിലെ സഹതാരങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള സഹായങ്ങള്‍ ഒന്നും എനിക്ക് കിട്ടിയിട്ടില്ല. മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും എല്ലാം നല്ല പിന്തുണ നല്‍കാറുണ്ട്. ദിലീപ് അച്ഛന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ഒരിക്കല്‍ സഹായിച്ചിരുന്നു. പിന്നെ ഈ രംഗത്ത് എനിക്ക് ഏറ്റവും കൂടുതല്‍ മനസ്സ് അറിഞ്ഞ സഹായം കിട്ടിയത് കലാഭവന്‍ മണി എന്ന വ്യക്തിയില്‍ നിന്നുമാണ്. സഹായം ചോദിച്ച് ഞാന്‍ ഒരു താരത്തിന്റെയും മുന്നില്‍ കൈ നീട്ടാറില്ല. അങ്ങനെ കിട്ടും എന്ന് പ്രതീക്ഷയുള്ളവരോട് മാത്രം കൈ നീട്ടിയാല്‍ മതിയല്ലോ- സീമ ജി നായര്‍ പറഞ്ഞു