ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു!! പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ കണ്ടു മുട്ടൽ
2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച സിനിമയായിരുന്നു കാഴ്ച,ഫിലിം ഓപ്പറേറ്റര്‍ മാധവനെയും കൊച്ചുണ്ട്രാപ്രിയെയും പ്രേക്ഷകര്‍ നിറഞ്ഞ സ്നേഹത്തോടെ വരവേറ്റു. ഒരു സംവിധായകന് കിട്ടാവുന്ന മികച്ച ഒരു തുടക്കം ബ്ലെസ്സിക്ക് അതിലൂടെ ലഭിച്ചു. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവച്ചത്.
ഇപ്പോഴിതാ ഗുജാറത്തി കുട്ടിയെ മികച്ച അഭിനയം കൊണ്ട് മനോഹരമാക്കിയ കൊച്ചുണ്ടാപ്രി എന്ന യഷും മമ്മൂട്ടിയുടെ മകളായി ചിത്രത്തില്‍ അഭിനയിച്ച നടി സനൂഷയും സിനിമ ഇറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുകയാണ്. ‘കാഴ്ച കഴിഞ്ഞു യഷിനെ കണ്ടിട്ടേയില്ല. ജോണ്‍സ് കുടയുടെ പരസ്യം കൂടി ഒരുമിച്ച് ചെയ്തിരുന്നു. പിന്നെ ഒരു വിവരവും ഇല്ല ഈ കൂടികാഴ്ചയ്ക്ക് ഒരുങ്ങിയപ്പോള്‍ അവനിപ്പോള്‍ ഏതു രൂപത്തിലാണെന്ന് അറിയാന്‍ തോന്നി. ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു. പിന്നെ തോന്നി അതുവേണ്ട അവനെ കാണുന്നത് വരെയുള്ള എക്സൈറ്റ്മെന്‍റ് ആസ്വദിക്കാമല്ലോ. പതിനഞ്ച് വര്‍ഷം ഇത്ര വേഗം പോയെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്.
കാഴ്ചയില്‍ അഭിനയിക്കാന്‍ പോയതും ആ ലൊക്കേഷനില്‍ നിന്ന് പോന്നതും എല്ലാം ഓര്‍മ്മയുണ്ട്. യഷിന്റെ സ്വഭാവത്തിനും ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവനാണെങ്കില്‍ ഇപ്പോഴും അതേ മൗനം’. സനുഷ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
അപ്പോഴേക്കും യഷും പറയാൻ തുടങ്ങി ‘കാഴ്ച’യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.’കാഴ്ച’യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്‍റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി’. എന്തായാലും വർഷങ്ങൾക്ക് ശേഷവും കാഴ്ച്ച സിനിമ പ്രേക്ഷരുടെ ഉള്ളിൽ മായാതെ കിടക്കുകയാണ്. അതുകൊണ്ട് തന്നെയാകാം ഇപ്പോഴും കൊച്ചുണ്ടാപ്രിയും സനുഷയും ആരാധകരുടെ ഉള്ളിൽ നിറയുന്നത്.
sanusha met kochundappi after 15 years
