News
വയനാട്ടിൽ നടന്നത് ഉത്തര്‍ പ്രദേശില്‍ ആണെങ്കിൽ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ; ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ; സന്തോഷ് പണ്ഡിറ്റ്
വയനാട്ടിൽ നടന്നത് ഉത്തര്‍ പ്രദേശില്‍ ആണെങ്കിൽ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ; ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ; സന്തോഷ് പണ്ഡിറ്റ്
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലാണ് പ്രതികരണം രേഖപ്പെടുത്തിയത് .
സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകര്‍ ‘പൊളിച്ചേനെ’ ഇത്രയും കാലമായിട്ടും സ്വാന്തമായി മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ലയാണ് വയനാടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പാമ്പുകടിയേറ്റ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച നമ്പര്‍ വണ്‍ കേരളത്തിലെ ഒരു ‘ഹൈടെക്’ സ്‌കൂളിന്റെ അവസ്ഥയും ചികിത്സയ്ക്കായി കൊണ്ടു പോയപ്പോള്‍ ആശുപത്രിയിലെ പരിമിതികളും അദ്ധ്യാപകന്റെ ചിന്തയും നാം കണ്ടുകഴിഞ്ഞു. പാവം വയനാട്ടുകാര്‍ക്ക് ഇത്രകാലമായിട്ടും സ്വന്തമായിട്ട് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ല. (നമ്പര്‍ വണ്‍ കേരളത്തിലെ ഒരു ജില്ല തന്നെയാണ് വയനാട്)
സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ. ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ. എന്തിന് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെ. പക്ഷേ ഇതിപ്പോള്‍ കേരളത്തിലായിപ്പോയി. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാനും വയ്യ. കഷ്ടം..
(വാല്‍ക്കഷണം: കേരളം മുഴുവനും ബാറും പബ്ബും ഉണ്ടാക്കുകയും കോടികള്‍ മുടക്കി വനിതാ മതില്‍ കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ച് ആ ക്ലാസിലെ മാളങ്ങള്‍ അടച്ചിരുന്നുവെങ്കില്‍ ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. കുഞ്ഞു പെങ്ങളെ, ആദരാഞ്ജലികള്‍)
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം നടന്നത് . ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിയായ പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ് പാമ്ബുകടിയേറ്റ് മരിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം.വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം.
Santhosh Pandit